Monday, December 31, 2012

പാറുന്ന തുമ്പികള്‍



പാടത്തു പൊട്ടക്കുളത്തിന്റെയോരത്ത് 
നാലുകാലുള്ളൊരു കൂരയുണ്ടാഗോള-
ഗ്രാമസങ്കല്പക്കൊടുംവേലിയേറ്റത്തി-
ലാകെക്കുഴഞ്ഞവര്‍ മൂന്നു പേരുണ്ടതില്‍.

അച്ഛന്‍, നിരാശാനെരിപ്പോടു പോലൊരാള്‍, 
അമ്മ,യാശങ്കതന്‍ കാട്ടുതീ പേറുവോള്‍,
ഉണ്ണിയുണ്ടൊറ്റയ്ക്ക് താഴെത്തഴപ്പായി- 
ലാരോ പറിച്ചിട്ട പൂ
വായ്‌പ്പൊഴിഞ്ഞവൻ 

നാലു വരകള്‍ കൊണ്ടുണ്ണി വരച്ചതാം
വീടിന്റെയോലമേല്‍ക്കൂര ചോരുന്ന പോല്‍, 
ഇറ്റിറ്റുവീഴും വെളിച്ചത്തരികള്‍ പോല്‍,
പൊട്ടിച്ചിതറിക്കിടപ്പാണു ജീവിതം.

സ്വപ്നഭംഗങ്ങള,മര്‍ഷങ്ങള്‍, ജീവിത-
ദുഃഖങ്ങള്‍, സമ്മര്‍ദ്ദമേറ്റുന്ന ചിന്തകള്‍, 
ഭഗ്നപ്രതീക്ഷക,ളേതുമേയില്ലാതെ 
സ്വച്ഛരായ്, ശാന്തരായ് പാറുന്നു തുമ്പികള്‍ 

തുമ്പികള്‍, പാതാളരാജന്‍ വരുന്നതിന്‍ 
മുന്‍പേ പറക്കുന്ന സന്ദേശവാഹകര്‍ 
തുമ്പികള്‍, കോണ്‍ക്രീറ്റു കാടു പൊന്തുന്നതിന്‍ 
മുന്പേയൊടുങ്ങുന്ന കാലപ്രവാചകര്‍ !

വാ പിളര്‍ന്നൊച്ചയുണ്ടാക്കാതടുക്കുന്ന
നാഗരഭീകരനാഗം ഭുജിക്കാതെ-
യേകനായ് കൂരയ്ക്കടുത്തുതന്‍ നാളെണ്ണി
മേവുന്ന ശാഖിയില്‍ പാടുന്നു പക്ഷികള്‍.

"ഓണം വരുന്നു, ഉണര്‍ന്നെഴുന്നെല്‍ക്കുക !
പാഴ്ക്കിനാവിന്റെയലാറം നിറുത്തുക !
പാണ്ടിദേശത്തു നിന്നെത്തുന്ന ലോറിയില്‍
പൂവിളി കേള്‍ക്കുന്നു, പോയ്‌ വരവേല്‍ക്കുക ! "

" പൂവിളി, സമ്പല്‍സമൃദ്ധിതന്‍ പൂവിളി !
പൂവിളി, ഐശ്വര്യദേവകള്‍ തന്‍ വിളി ! "
അച്ഛന്‍ ചിരിക്കുന്നു - "നാലഞ്ചു തുട്ടുണ്ട്
കീശയില്‍ സമ്പല്‍സമൃദ്ധിതന്‍ നാളിതില്‍. "

അച്ഛന്‍ നടക്കുന്നു - "കണ്ണിന്റെ കണ്ണായ
പെണ്ണിന്റെയുള്ളിലെ കാര്‍മുകില്‍ നീക്കണം 
ഉണ്ണിക്കു പുത്തനുടുപ്പുകള്‍ വാങ്ങണം 
സദ്യവട്ടങ്ങള്‍ക്ക് വേണ്ടതും വാങ്ങണം. "

ചുറ്റുമാഘോഷങ്ങളുന്മാദ വേളകള്‍,
പൂക്കളം, സദ്യകള്‍, ഉത്സവക്കാഴ്ചകള്‍
സ്വന്തമല്ലാത്തൊരീ ലോകത്തിലിന്നു തന്‍
സ്വന്തമിടം തേടി നീങ്ങുകയാണവന്‍.

നോക്കൂ ! നഗരത്തിലിക്കൊച്ചു നാടിന്റെ
ബ്രാന്റുകള്‍ പേറുന്ന ചില്ലുകൊട്ടാരത്തില്‍ 
ശീതീകരിച്ചാലുമാറാത്ത ചൂടുള്ള
ടാഗുകള്‍ കണ്ടു തരിച്ചുനില്പാണവന്‍.

ഉണ്ണി, ഉടുപ്പുകള്‍, പെണ്ണിന്റെ കണ്ണുനീര്‍,
എണ്ണിയാല്‍ തീരാത്ത പയ്യാരവാക്കുകള്‍,
മങ്ങുന്ന ചിന്തയില്‍ മിന്നുന്ന ചിത്രങ്ങ-
ളേകുന്ന ഭാരത്തില്‍ നീറുകയാണവന്‍.

ഇപ്പോള്‍, കിലുങ്ങുന്ന കീശയില്‍ തുട്ടുകള്‍
തൊട്ടുകൊണ്ടെന്തോ പുലമ്പുകയാണവന്‍ 
ഇപ്പൊഴീ ബാറിന്റെ മുറ്റത്ത് കുപ്പിയ്ക്ക്
പങ്കുകാരെത്തേടി നില്‍ക്കുകയാണവന്‍ !

അപ്പൊഴും പൊട്ടക്കുളത്തിന്നടുത്തൊരു 
കൂരയു,ണ്ടുള്ളിലുണ്ടുണ്ണിയുമമ്മയും !
ചുറ്റിലും തുമ്പക്കുടങ്ങളില്‍ തേനുണ്ട്
സ്വച്ഛരായ്, ശാന്തരായ് പാറുന്ന തുമ്പികള്‍ !!

Thursday, December 27, 2012

ചെറിയവരെല്ലാമെവിടെ മറഞ്ഞു ?



അംബരചുംബികള്‍, 
വമ്പന്‍ പേരുകള്‍,
കണ്ണഞ്ചിക്കും വെള്ളിവെളിച്ചം,
വലിയ നിരത്തുകള്‍,
ഹൃദയ വിഹീനത..
ചുറ്റും വലിയവര്‍,
വലിയവര്‍ മാത്രം.
ചെറിയവരെല്ലാമെവിടെ മറഞ്ഞു ?
പഴമകളെല്ലാമെവിടെ മറഞ്ഞു ?

Wednesday, December 26, 2012

നഷ്ടമാകുന്ന നിറങ്ങള്‍



പ്രഭാതസൂര്യാ
ഈ നെല്‍പാടത്ത് 
ഹരിതവര്‍ണങ്ങള്‍ കലര്‍ത്തി
എത്ര സുന്ദരമായ് 
ഒരു ചിത്രം വരയ്ക്കുന്നു നീ...

ഇന്നീ ക്യാന്‍വാസില്‍ നീ വരയ്ക്കുന്ന കര്‍ഷകര്‍...
എത്ര വൃദ്ധരാണവര്‍ ?
എവിടെയാണവരുടെ മക്കള്‍ ?

ഒരുനാള്‍ 
നിനക്ക് ചായം കലര്‍ത്താന്‍ 
ഒരു തരിയും ബാക്കിവയ്ക്കാതെ 
നിന്റെ ചായക്കൂട്ടുകളിലെ 
പച്ചകളെല്ലാം ഇല്ലാതായേക്കാം,
കൂടെ നീയിന്നു വരച്ച വൃദ്ധരും.

പിന്നീടുള്ള പുലരികളില്‍
പാടമുണ്ടായിരുന്നിടത്ത്
വമ്പന്‍ കെട്ടിടങ്ങള്‍ക്ക് സ്വര്‍ണംപൂശുകയല്ലാതെ 
നീയെന്താണ് ചെയ്യുക ?

പിന്നെ 
പച്ചനിറമില്ലാത്ത ചായക്കൂട്ടുകള്‍ കൊണ്ട്
നീയൊരു ചിത്രം വരയ്ക്കാന്‍ 
ശ്രമിക്കുമായിരിക്കും...
കണ്ണുമഞ്ഞളിപ്പിക്കുന്ന സ്വര്‍ണനിറമുള്ളത് !

Tuesday, December 18, 2012

എല്‍.കെ.ജി കുട്ടികള്‍



കുഞ്ഞിത്തെരേസ, മിടുക്കി, കിലുങ്ങി വ-
ന്നമ്മുവിനോട് പറഞ്ഞിടുന്നു
മഞ്ഞക്കളറുള്ള ജീപ്പുണ്ട് വീട്ടില്‍, ഞാ-
നെന്നും കറങ്ങാറുമുണ്ട്, കേട്ടോ.
ഒന്നും പറഞ്ഞീലയമ്മു, അവളെന്തു
ചൊല്ലുവാന്‍ ? വണ്ടികളില്ല വീട്ടില്‍.

കൊച്ചാമിനക്കുട്ടി, മൊഞ്ചത്തി, ചൊല്ലുന്നു
അമ്മുവേ എല്‍.ഇ.ഡി യുണ്ട് വീട്ടില്‍
കാണുമ്പോളൊച്ച കുറയ്ക്കുവാന്‍, കൂട്ടുവാന്‍
ഞെക്കുന്ന യന്ത്രവുമുണ്ടവുമുണ്ട് കൂടെ.
മിണ്ടാതെ നില്‍ക്കയാണമ്മു, അവള്‍ 
ടി.വി. കാണുന്നതങ്ങേലെ വീട്ടിലല്ലേ ?

ശ്രീരഞ്ജിനിക്കൊച്ചു കൊഞ്ചുന്നു, കൂട്ടരേ
ഏ.സിയുണ്ടല്ലോ എനിക്കു വീട്ടില്‍. 
ചൂടില്‍ തണുപ്പും, തണുപ്പത്തു ചൂടുമേ-
റ്റങ്ങനെയെന്നുമുറങ്ങുമല്ലോ.
അമ്മുവിന്‍ നാസികത്തുമ്പിലൊരിത്തിരി
ദേഷ്യം തിളച്ചു തുളുമ്പി വന്നു.

തെല്ലുനേരം കഴിഞ്ഞിങ്ങനെയോതിനാള്‍
"ജീപ്പില്ല, ടിവിയുമില്ല വീട്ടില്‍,
എങ്കിലും വീടിന്റെ മച്ചിലൊരായിരം
വമ്പന്‍ ചിതലുക
ളുണ്ട്, പെണ്ണേ."

ഒറ്റച്ചിതല്‍പ്പുറ്റുമില്ലാത്ത വീട്ടിലെ
കുഞ്ഞുങ്ങളൊക്കെയും മൌനമായി.
കുഞ്ഞിത്തെരേസയും, ശ്രീരഞ്ജിനിക്കൊച്ചു,
മാമിനക്കുഞ്ഞും നിശ്ശബ്ദരായി !

Thursday, December 13, 2012

മടക്കം



ആരു പറഞ്ഞു 
നമ്മളാരും
പ്രകൃതിയിലേക്ക് മടങ്ങുന്നില്ലെന്ന് ?


ചിലരിപ്പോഴും
ചിലന്തികളേപ്പോലെയും ,
തേളുകളേപ്പോലെയും
ഇണയെ തീര്‍ത്തുകളയുന്നുണ്ട്.

ഇണയ്ക്കു വേണ്ടി
ആനകളെപ്പോലെ കൊമ്പുകോര്‍ക്കുകയും
ചെന്നായ്ക്കളെപ്പോലെ കടിച്ചുകീറുകയും
ചെയ്യുന്നുണ്ട്.

എങ്കിലും ഒന്നുണ്ട്...
മറ്റൊരു മൃഗവും
ചിരിയില്‍ വിഷം കലര്‍ത്തി
ഇണയെ ചതിച്ചുകൊല്ലാറില്ല.


പുറത്തല്ലേ
കാടുകള്‍ നശിക്കുന്നത് ?
അകത്തെന്നും
ഒരു ഇരുള്‍വനം വളരുന്നുണ്ട്‌.
പൊന്തകള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന്
ചില തിളങ്ങും കണ്ണുകള്‍
വെളിമ്പ്രദേശങ്ങളിലെ
ഇരകളെ നോട്ടമിടുന്നുമുണ്ട്
ഇണകളെയും !

Monday, December 10, 2012

ചിന്തുപാട്ടുകാരന്‍



പിണ്ടികള്‍ കൊണ്ട് 
തീര്‍ത്തതാം കോവിലില്‍ 
അയ്യരയ്യന്‍ വിളങ്ങുന്നു,
നിന്റെ പാട്ടില്‍ ദീപങ്ങളാടുന്നു.

ശുദ്ധനീര്‍ പോല്‍ 
തെളിഞ്ഞ സ്വരത്തിനാല്‍
തൊണ്ടപൊട്ടി നീ പാടുന്നു,

കാണികള്‍ 

പൊന്‍കുരുത്തോല പോലെയും
പൂമരം കാറ്റിലാടുന്ന പോലെയും
നില്‍ക്കുന്നു.

നാട്ടുപൊന്തയില്‍
കൂട്ടം പിരിഞ്ഞവര്‍
നിന്റെ പാട്ടിന്റെയീണ
വുമൊത്തിതാ 
കോമരം പോലുറഞ്ഞു തുള്ളുന്നു

പന്തലില്‍
കുറ്റിബീഡി മണക്കുന്നു.
നിന്റെ പാട്ട് പിന്നെയും മുറുകുന്നു.

മുക്തി നേടാനോ,
ഭക്തികൊണ്ടോ,
അതോ രണ്ടു നേരത്തെ വറ്റിനോ,
തൊണ്ടപൊട്ടി നീ പാടുന്നു ?

ഉള്ളുടുക്കിന്റെ താളത്തില്‍
ഞങ്ങളെ നൃത്തമാടിച്ച
കൂട്ടുകാരാ..
വാടകച്ചിന്തുപാട്ടുകാരാ..

Monday, December 3, 2012

ഒരു കാത്തിരിപ്പ്‌



തിരികെയിറങ്ങി വരുമ്പോളവളുടെ 
മിന്നും പല്ലുകളെല്ലാമെണ്ണാം 
ചെന്നിറമോലും കവിളുകള്‍
അവയില്‍
കുഞ്ഞു നുണക്കുഴി കാണാം 
രണ്ടും 
മിന്നിമറഞ്ഞു കളിപ്പതു കാണാം,
കണ്ണില്‍ സൂര്യനുദിച്ചതു കാണാം.

കോര്‍ത്തുപിടിച്ച പരുക്കന്‍ കൈയില്‍ 
നെഞ്ചിലെയെതോ 
താളമുതിര്‍ന്നതു,മവളുടെയുദരത്തുടിയും ചേര്‍ന്നത് 
പൊന്‍വെയിലായി മുഖത്ത് നിറച്ചവര്‍
ഗര്‍വിലിറങ്ങി വരുന്നത് കാണാം

കാലിടറാതെ കൈകള്‍ വിടാതെ
രണ്ടു മനസ്സുകളൊന്നായ്ച്ചേര്‍ന്നൊരു 
സുന്ദരസ്വപ്നം പൊലിയും 
പോലപ്പടിയും താണ്ടി മറഞ്ഞത് കാണാം.

ഇനിയൊരുവള്‍, 
അവള്‍ കയറിപ്പോകെ 
കണ്ണില്‍ ചെറുമഴ പെയ് വതു കാണാം
അവളെത്താങ്ങും കൈകളിലവനുടെ 
ചങ്കിലെ വിറയല്‍ പടര്‍ന്നതുമറിയാം 
ഉള്ളില്‍ ചെന്നാല്‍ ചോദിക്കാനായ് 
ഓര്‍ത്തു നടക്കും ചോദ്യങ്ങള്‍ തന്‍
ഭാരമുറഞ്ഞ മുഖങ്ങള്‍ കാണാം.

ഞങ്ങളുമന്നീ മുറിയിലിരുന്നൂ 
ഗൈനക്കോളജി ഡോക്ടറകത്തും
എന്നാല്‍ ഞങ്ങടെ ചിന്ത പകര്‍ത്താന്‍
കണ്ടില്ലാ, ഒരു കവിയെപ്പോലും.

Monday, November 26, 2012

ഉപദേശം





കാണാതിരിക്കുവാന്‍ മോഹിച്ച കാഴ്ചകള്‍
കാണുമ്പൊളുള്ളില്‍  നിരാശയുണ്ടെങ്കിലും
സ്വപ്‌നങ്ങള്‍, സ്വപ്‌നങ്ങള്‍  ഞാന്‍ കണ്ടതൊക്കെയും
സ്വപ്നങ്ങളെന്നു തിരിച്ചറിയുന്നു ഞാന്‍
___

തെറ്റുകള്‍ തെറ്റുകള്‍ നീ ചെയ്തതൊക്കെയും

തെറ്റുകളെന്നു  പറഞ്ഞു മടുത്തു ഞാന്‍
സത്യം മരിച്ചു കഴിഞ്ഞു നിനക്കുള്ള 
തത്ത്വശാസ്ത്രങ്ങളും മാറ്റുവാന്‍ നേരമായ്

രക്തം മണക്കുന്ന വിപ്ലവച്ചേലയില്‍ 
അത്തടിച്ചു  തെളിഞ്ഞു ചിരിക്കുക
വെള്ളയുടുപ്പിട്ടു പോകുക, ഗാന്ധിസം
കീശയില്‍ നോട്ടായ് ചുരുട്ടി വച്ചീടുക 

രാമനെ കണ്ടു വണങ്ങുക, രാമന്റെ 
നാമത്തില്‍ പള്ളികള്‍ തച്ചുതകര്‍ക്കുക 
കാടത്തമേറിക്കറുത്ത  വികാരങ്ങള്‍ 
താടിവളര്‍ത്തി മറച്ചു വച്ചീടുക 

കഞ്ഞിക്കു വേണ്ടിക്കരയുന്ന കുഞ്ഞിന്റെ
പഞ്ഞം പറഞ്ഞു നീ കീശ നിറയ്ക്കുക
നാറുന്ന വേഷം ധരിച്ച ദൈന്യങ്ങളെ
കാറിലിരുന്നു നീയാശ്വസിപ്പിക്കുക 

എണ്ണിപ്പണം വാങ്ങി സൗധങ്ങള്‍  തീര്‍ക്കുവാന്‍
മണ്ണിന്റെ മക്കളെയാട്ടിയോടിക്കുക 
കത്തുന്ന ചൂടില്‍ വിതച്ചു കൊയ്യുന്നോന്റെ
രക്തമൂറ്റിക്കരിഞ്ചന്തയില്‍ വില്‍ക്കുക

കണ്ണിന്റെ കണ്ണായി നിന്നെക്കരുതുന്ന 
പെണ്ണിന്റെ മാനം വിലപേശി വില്‍ക്കുക
കണ്ണീരൊഴുക്കിക്കരയുന്ന പെണ്ണിന്റെ-
യെണ്ണിപ്പെറുക്കല്‍  ചലച്ചിത്രമാക്കുക

വെട്ടിപ്പിടിച്ചും കുതികാലുവെട്ടിയും 
ചുറ്റുമധികാരപര്‍വങ്ങള്‍ തീര്‍ക്കുക
അന്ധത ചുറ്റും പടരുമ്പോള്‍ കുറ്റങ്ങള്‍
ഗാന്ധിക്ക് , മാര്‍ക്സിനും ചാര്ത്തിക്കൊടുക്കുക

___
തെറ്റുകള്‍ തെറ്റുകള്‍ കാണുന്നതൊക്കെയും
തെറ്റുകളെന്നു  പറഞ്ഞു കുഴഞ്ഞു ഞാന്‍
സത്യം മരിച്ചു കഴിഞ്ഞു നിനക്കുള്ള 
തത്ത്വശാസ്ത്രങ്ങള്‍ തിരുത്തുന്നു സോദരാ..

Sunday, November 18, 2012

ഇരുള്‍ വീഴുന്നതിന്‍ മുന്‍പ്



കിഴക്കന്‍ ചക്രവാളത്തിലെ 
മേഘക്കെട്ടുകളില്‍ 
ആരോ തീ കൊളുത്തിയിരിക്കുന്നു.


ദൂരെയാ തീ വെട്ടത്തില്‍
ചിതല്‍പ്പുറ്റുകള്‍ പോല്‍ കാണും
മലനിരകളിലെവിടെയോ നിന്ന്
ചെറുകിളികള്‍ ജനിക്കുന്നു.

എന്റെ എകാന്തതതിലേക്ക്
കിളിപ്പാട്ടുകള്‍ പൊഴിയുന്നു.
എന്റെ നെറുകെയില്‍
ചുംബിച്ചുമല്ലാതെയും
പുലരിക്കാറ്റൊഴുകുന്നു.

ഇപ്പോള്‍,
എനിക്ക് നിഴല്‍ മുളച്ചിരിക്കുന്നു !

നിഴല്‍ മാത്രമുണ്ടെനിക്കെന്നും..
കിഴക്കിനെ കത്തിച്ച ആ തിരിനാളം
മേഘങ്ങളോടോപ്പമൊഴുകി
പടിഞ്ഞാറന്‍ കടല്‍നീലിമയിലലിയും വരെ..

ഇതാ പാതി കത്തിയ
ചുവന്ന മേഘങ്ങള്‍
എന്‍ നേര്‍ക്കടുക്കുന്നു.

കാറ്റെന്റെ മുടിയിഴകളൊതുക്കുന്നു,
കിരണങ്ങളത്‌ വേറെടുക്കുന്നു,
കിളികളതില്‍ പ്രാതല്‍ തിരയുന്നു.

ആയിരം കണ്ണുകള്‍ കൊണ്ട്
ലോകമെന്നെ നോക്കുന്നു.
ആയിരം കണ്ണുകളില്‍
ഞാനെന്നെക്കാണുന്നു.

കിഴക്കോട്ടു നീണ്ടില്ലാതാകും മുന്‍പ്
ഇന്നും പാവം നിഴല്‍ ചോദിക്കുന്നു.

"ഞാനും ഒരു ഒറ്റമരമല്ലേ
നിറമില്ലാത്ത ഒരൊറ്റമരം ? "

ഞാന്‍ നിശ്ശബ്ദം ചില്ലകളാട്ടുന്നു

ഇരുട്ട് വീഴുന്നു..

Tuesday, November 13, 2012

വണ്‍ ടു ത്രീ ലവ്




ഹാ !
പ്രപഞ്ചമാം ആരാമത്തിലെ 
ഒരേയൊരു സുന്ദരപുഷ്പമേ !
എനിക്ക് വേണ്ടി പിറന്നവളേ, 
ശതകോടി സൂര്യപ്രഭയാര്‍ന്നവളേ,
എന്റെ നീയും, 
നിന്റെ ഞാനുമുള്ളപ്പോള്‍
എത്ര സാര്‍ത്ഥകം ഈ ലോകം
വരിക !
നിലാവും, പൂക്കളും,
കിനാവും പൂക്കുന്ന
സ്വപ്ന താഴ്വരകളില്‍
നമുക്ക് ചിറകുകള്‍ പിടിപ്പിച്ചു
ശലഭങ്ങളേപ്പോല്‍ പാറാം !

2.

ഓ !
മഞ്ഞച്ചരടിനാല്‍ കൊരുക്കപ്പെട്ടവളേ,
എന്‍റെതായവളേ,
നമുക്കൊരുമിച്ചു നുണയാം.
മധുവിധുവിന്റെ ഈ ഫലൂഡാമധുരം.
നീയൊന്നു ചേര്‍ന്നിരിക്കൂ
ഈ ശീതീകൃത മുറിയിലെ തണുപ്പില്‍
എന്റെ സിരകളിലെ ചൂടായ് മാറൂ.
ലോകാവസാനം വരെ !

3.

ഹേ.
മിഴികളില്‍ പരിഭവത്തിളക്കം നിറച്ചവളെ
ഭൂതകാലത്തില്‍ ജീവിക്കുന്നവളേ
കനല്‍പ്പുകയേറ്റു വാടിത്തീര്‍ന്നവളേ
ഒരു കടുംകാപ്പിയുണ്ടാക്കൂ !
അതാ കുഞ്ഞുണര്‍ന്നു.
നീയെന്നെ ശല്യപ്പെടുത്താതെ !
ഞാന്‍ പ്രണയത്തെക്കുറിച്ച്
ഒരു കവിതയെഴുതട്ടെ...

Tuesday, October 30, 2012

തുണിക്കടയില്‍ നിന്ന് ടെക്സ്റ്റൈല്‍ ഷോപ്പിലേക്ക്



രാമേട്ടന്റെ തുണിക്കട
ഷര്‍ട്ടുകള്‍ക്ക് അഞ്ച് കൊല്ലത്തെ മിനിമം ഗ്യാരണ്ടി.
മുന്നൂറു രൂപയ്ക്ക് രണ്ടു ഷര്‍ട്ട്..
ഒരു സഞ്ചി നിറയെ നാട്ടുവര്‍ത്തമാനവും.
ഷര്‍ട്ടിന്റെ കോളറിനു പിന്നില്‍
" ഇന്റിപെന്റന്‍സ് " എന്നെഴുതിയ തുണിയില്‍
രണ്ടക്ഷരം തെറ്റുണ്ടാവുമെങ്കിലും .
"ഈ വിലകൂടിയ ഷര്‍ട്ട് വേണ്ടെങ്കില്‍ 
വേറെയും ഉണ്ടെടാ ഇവിടെ "
എന്ന് ഒരു ഓര്‍മപ്പെടുത്തല്‍ കാണും.


" തങ്കാളി കിലേ 14 രൂപ " എന്നെഴുതിയ
ജോണിച്ചേട്ടന്റെ കട.
മുന്തിയ അരി നോക്കിപ്പോയാല്‍
"ഇദ് എടുത്തോ മോനെ ,
വില കുറവാണ്,
പക്ഷെ നല്ല സാധനാ,
എല്ലാരും ഇതാ കൊണ്ടുപോണത് "
എന്നൊരു കാട്ടിത്തരല്‍ കാണും.

പക്ഷെ,
ഈ നഗരത്തില്‍ മാത്രമെന്തേ
" ആയിരം രൂപയുടെ ഷര്‍ട്ടോ ? "
എന്ന ഒരു പാവം ചോദ്യം
തമിഴ്നാട് കോട്ടണ്‍ സാരി ധരിച്ച സെയ്ല്സ് ഗേളില്‍ നിന്ന്
ഒരു അതിശയ നോട്ടമായി,
കോട്ടിട്ട മാനേജരിലെക്കും,
കാഷ് കൌണ്ടറിലെ സുന്ദരിയിലേക്കും പോയി
പിന്നെ, പോയവഴി മടങ്ങി
നമ്മിലേക്ക്‌ തന്നെ വരുന്നത് ?
അതും, പുച്ഛവും പുളിപ്പും ചേര്‍ന്ന് ?

Monday, October 22, 2012

ദൂരക്കാഴ്ച



മേഘങ്ങളോളം ഉയര്‍ന്നു നോക്കുക
ചിതറിത്തെറിച്ച്,
കാഴ്ച മറച്ച്,
അവ മേഘങ്ങളേ അല്ലാതാകും.

മലകളിലേക്കടുത്ത് നോക്കുക.
അപ്പോള്‍ അത്,
വന്‍മരങ്ങളും
പുല്പ്പടര്‍പ്പുകളും
നിഗൂഡതകളുമായിത്തീരും.

കടലിലേക്കായാലോ ?
തിരകള്‍ നിന്നെ വലിച്ചെടുക്കുന്നത്
തിരിച്ചുവരവില്ലാത്ത 
അജ്ഞാത തീരത്തേക്കായിരിക്കും.

ദൂരെ നില്‍ക്കുക..
നിന്റെ കണ്ണിലെ മേഘങ്ങളെ മേഘങ്ങളായും,
നിന്റെ മനസ്സിലെ മലകളെ മലകളായും,
നിന്റെയുള്ളിലെ കടലിനെ കടലായും കാണുക.

Thursday, October 18, 2012

കുപ്പിക്കുള്ളിലെ ഭൂതം




ചില കുപ്പികള്‍ക്കുള്ളില്‍ 
ചോദിക്കുന്നതെല്ലാം തരുന്ന
ഭൂതങ്ങള്‍ കാണുമത്രേ.

എന്നും വാങ്ങുന്നുണ്ട്
ഓരോ കുപ്പി.

എന്നിട്ടും ഒരു ഭൂതവുമെന്തേ
ഈ തലതിരിഞ്ഞ 
ഭൂമിയൊന്നു നേരെയാക്കാത്തത് ?
ഈ ഇഴഞ്ഞുപോകുന്ന 
സൈക്കിളൊന്നു  നേരെയോട്ടാത്തത്‌  ?

എന്തേ വിളക്കുമരച്ചോട്ടില്‍ നിന്ന് 
പൊക്കി വീട്ടുകട്ടിലിലിടാത്തത് ?
പൊന്നുമോളുടെ കല്യാണത്തിന് 
പൊന്ന് തരാഞ്ഞത് ?
ഓര്‍മ്മകള്‍ എന്നേയ്ക്കുമായി
മായ്ച്ചു കളയാത്തത് ?

ശരിയാണ്
കുപ്പിക്കുള്ളില്‍ ഒരു ഭൂതമുണ്ട്
എന്റെ  ഭാവി തിന്ന് കൊഴുത്ത ഒരു ഭൂതം !

Tuesday, October 16, 2012

പുസ്തകങ്ങള്‍




പലതും നീ കാണുന്നതുപോലുമില്ല,
ഞാനും.

എങ്കിലും, 
എന്റെയും നിന്റെയും മുന്‍പില്‍
ഈ ജീവിതം  തുറന്നുവച്ചു തരുന്നത്
എത്ര പുസ്തകങ്ങളെയാണ് ?

തിരിച്ചു പോകാന്‍ ശ്രമിച്ച്
പരാജയപ്പെട്ട വാക്കുകളുള്ള
ചില പുസ്തകങ്ങള്‍..

ചിലതില്‍ ചങ്ങലപ്പൂട്ടുകളാല്‍ 
ബന്ധിക്കപ്പെട്ട ചലനമറ്റ വരികള്‍..

ചില പുസ്തകങ്ങളില്‍ നിന്ന്
സ്നേഹിക്കാനുള്ള ആഹ്വാനം...

ചിലതില്‍ നിന്ന്
ഉപേക്ഷിക്കാനുള്ള അപേക്ഷ.

ചിലതില്‍ 
എഴുതിയവന്‍ പാതിയില്‍ ഉപേക്ഷിച്ച
അപൂര്‍ണാക്ഷരങ്ങള്‍...

ചിലത് കണ്ണോടിക്കുന്തോറും
വളര്‍ന്നു വരുന്നവ...

ഒന്നോര്‍ത്താല്‍
നീയും ഒരു പുസ്തകമല്ലേ ?
മനസ്സിരുത്തി വായിച്ചെത്തും  മുന്‍പേ 
എനിക്ക് കൈമോശം വന്ന ഒരു പുസ്തകം ?

ഞാനോ ?
വായനശാലയില്‍ 
ആയിരം പുസ്തകങ്ങള്‍ക്കിടയില്‍
ആരുടേയും കണ്ണില്‍പെടാതെ 
മറഞ്ഞിരുന്ന ഒരു പുസ്തകം..