Tuesday, October 15, 2013

നമ്മുടെ ഒരു കൂട്ടുകാരന്റെ കഥ . പേരു പറഞ്ഞാല്‍ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന ഭയത്താല്‍ ശരിക്കുള്ള പേരു പറയുന്നില്ല. കഥയില്‍ നമുക്കവനെ രാജു എന്നു വിളിക്കാം. 

കമ്പനിയുടെ വാര്‍ഷിക ദിനം. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം മദ്യ സല്ക്കാരമുണ്ട്. ഓരോരുത്തരും കുടിക്കുന്ന അളവ് ശ്രദ്ധിക്കാനും, കൂടുതല്‍ കുടിക്കുന്നവരെ പിന്തിരിപ്പിക്കാനും, ആവശ്യത്തിനു മാത്രം എല്ലാവര്‍ക്കും ഒഴിച്ചു കൊടുക്കാനും അന്നത്തേക്ക്‌ രാജുവിനു ചുമതല നല്കപ്പെട്ടു. അതു കഴിഞ്ഞാല്‍ വിവിധയിനം പാമ്പുകളെ വീടുകളില്‍ കൊണ്ടുവിടേണ്ട ചുമതലയും കമ്പനി രാജുവിനെ ഏല്പ്പിച്ചു. നമ്മുടെ രാജു ഉത്തരവാദിത്വത്തോടെ എല്ലാ ചുമതലകളും ഏറ്റു.

പക്ഷേ വെള്ളമടിപ്പാര്‍ട്ടി തുടങ്ങിയതും അവനെല്ലാം മറന്നു. ഒഴിച്ചുകൊടുക്കുന്ന രണ്ടു പെഗ്ഗിന് ഒരു പെഗ് എന്ന നിലയില്‍ പുള്ളി നിന്നു വീശി. അവസാനം പാര്‍ട്ടി കഴിഞ്ഞ് ചേരകളെയും, നീര്‍ക്കോലികളെയും കയറ്റി നമ്മുടെ കഥാനായകനായ രാജുവെമ്പാല വണ്ടിയെടുത്തു. ആരുടെയോ ഭാഗ്യം കൊണ്ട് ചെറുപാമ്പുകളെ എല്ലാവരെയും കൃത്യമായി വീടെത്തിച്ചു.

അവസാനത്തെ വീടിന്റെയങ്ങോട്ട് ഒരു ചെറിയ ഒരിടവഴിയാണ്. അവസാനത്തെയാളെ വീടിന്റെയടുത്ത് ഇറക്കി. തിരിച്ചുവരാന്‍ വണ്ടി തിരിക്കണം. മുന്നോട്ട് ഒരു 10 മീറ്റര്‍ പോയാല്‍ വണ്ടി തിരിക്കാം. പിന്നോട്ടാണെങ്കില്‍ ഒരു 100 മീറ്ററോളം പോരണം. പക്ഷേ അകത്തു കിടക്കുന്ന സാധനം (അടിപ്പന്‍ കോക്ക്ടൈല്‍) പിന്നോട്ട് പോകാനാണ് ജിപിഎസ് മെസ്സേജ് കൊടുത്തത്.

പിന്നെ ഒന്നും ചിന്തിച്ചില്ല. വണ്ടി റിവേഴ്സ് എടുത്തു. പോരുന്ന വഴിയിലുള്ള എല്ലാ പോസ്റ്റുകളിലും, അവിടെ വഴിയില്‍ പാര്‍ക്ക് ചെയ്തിട്ടിരുന്ന ഒരു ആള്‍ട്ടോ കാറിലും വണ്ടി തട്ടിയതൊന്നും ജി പി എസ്സില്‍ തെളിഞ്ഞില്ല. അഞ്ചിഞ്ചു കനമുള്ള ഒരു കട്ടിയിരുമ്പ് ക്രാഷ്ഗാര്ഡ് ഉണ്ടായിരുന്നു ആ പഴയ സിയറ കാറിന്.

നടന്നതൊന്നുമറിയാതെ നമ്മുടെ രാജു പാര്‍ട്ടിസ്ഥലത്തേക്ക് തിരിച്ചെത്തി. വണ്ടിയുടെ വരവില്‍ പന്തികേട്‌ തോന്നിയ ആരോ ചെന്ന് വണ്ടി പരിശോധിച്ചു. ഒന്നു തൊട്ടപ്പോളേക്കും ഇടികൊണ്ട്‌ മുറിഞ്ഞ ക്രാഷ്ഗാര്‍ഡ് ഊരി പരിശോധകന്റെ കയ്യില്‍പ്പോന്നു.

രാജു ചാടിയിറങ്ങി അലറി.

"ഏതു മറ്റവനാടാ ക്രാഷ്ഗാര്‍ഡ് ഒടിച്ചെടുത്തത് ? ഞാന്‍ പോയെന്നു കരുതി ബോധംകെടും വരെ വെള്ളമടിച്ചോടാ?

അഞ്ചിഞ്ചു കനമുള്ള ആ ഇരുമ്പു ക്രാഷ്ഗാര്‍ഡുമായി നമ്മുടെ പാവം പരിശോധകന്‍ സ്വന്തം ബൈസെപ്സിലേക്ക് നോക്കി വിശ്വാസം വരാതെ നിന്നു !

Thursday, October 3, 2013

ആരും കൂട്ടിനില്ലാതെ ഒറ്റയ്ക്കു കഴിഞ്ഞിരുന്നതിനാല്‍ അവരവളെ അനാഥയെന്നു വിളിച്ചു. കയ്യില്‍ കാശില്ലെങ്കിലും തിന്നാനൊന്നുമില്ലെങ്കിലും അല്പം ജീവന്‍ ബാക്കിയുണ്ടായിരുന്നതിനാല്‍ ആരുമവളെ അനാഥശവമെന്നു വിളിച്ചില്ല. 

മരിച്ചപ്പോള്‍ തീരെ വയ്യായിരുന്നെങ്കിലും അവളുടെയാത്മാവിന് 
എവിടെയ്ക്കെങ്കിലും പോകണമായിരുന്നല്ലോ. 

മുകളിലേക്കാണോ താഴേക്കാണോ പോകേണ്ടത് എന്നു തീരുമാനിക്കാന്‍ ഒരു നിമിഷം അതവിടെത്തന്നെ നിന്നു. ഇപ്പോള്‍ ശരിക്കും ആരുമില്ലാതായ പാവപ്പെട്ട അവളുടെ ശരീരത്തെ അവളുടെ ആത്മാവ് അനാഥശവമെന്നു തന്നെ വിളിച്ചു.

അപ്പോളത് പക്ഷേ ഒട്ടും അനാഥമല്ലായിരുന്നു. വിറകുകൂട്ടിയാണോ വൈദ്യുതിയടിപ്പിച്ചാണോ
കത്തിക്കേണ്ടത് എന്ന ചര്‍ച്ചക്ക് മാത്രമുണ്ടായിരുന്നു ഒരു നൂറു പേരെങ്കിലും.

"കഞ്ഞി കുടിക്കാന്‍ കാശ് തരാഞ്ഞ പിശാചുക്കളേ,
നിങ്ങളാ ശവത്തെ എന്തു പണ്ടാരമെങ്കിലും ആക്ക്" എന്നായിരുന്നു പോകുന്ന പോക്കിലെ ആത്മാവിന്റെ ഒടുക്കത്തെ മൊഴി.

ചര്‍ച്ച കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായതിനാല്‍ ആരും അതു കേട്ടില്ല.
ഒരു പക്ഷേ അയാള്‍ക്ക്
നിങ്ങളുടെ മുത്തച്ഛന്റെ
പ്രായമുണ്ടാകും.

എജന്സി നല്കിയ ലാത്തി
ഊന്നുവടിയാക്കി
അയാളിപ്പോള്‍
എ.ടി.എമ്മിനരികില്‍
ഉലാത്തുകയായിരിക്കും.

പിന്നിത്തുടങ്ങിയ നീല ഷര്‍ട്ടും
ഇറക്കം കൂടിയതിനാല്‍
മടക്കിവയ്ക്കപ്പെട്ട കറുത്ത പാന്റും
നിങ്ങളുടെ മുത്തച്ഛനെന്ന പോലെ
അയാള്‍ക്കും തീരെ ചേരുന്നില്ല.

പാതിരാവിലെപ്പോഴെങ്കിലും
ഏതെങ്കിലും ഒരു പതിനഞ്ചുകാരന്‍
മനസ്സറിഞ്ഞു കയര്‍ത്താല്‍
പാവം നിങ്ങളുടെ മുത്തച്ഛനെന്ന പോലെ
അയാളും ബോധമറ്റു വീണുപോയേക്കാം.

എന്നിട്ടുമയാളെ നിങ്ങള്‍
മുഴുവന്‍ പണത്തിന്റെയും
കാവല്‍ക്കാരനെന്നു കരുതുന്നു.

സ്വിച്ചിട്ടാല്‍ രാത്രി മുഴുവന്‍ കത്തി നില്‍ക്കുന്ന
അയാളുടെ ഒരേയൊരു കൂട്ടുകാരനായ
ഈ തെരുവു വിളക്കെന്ന പോലെ
അയാള്‍ ഒരു രാത്രിയിലും ഉറങ്ങിപ്പോകില്ലെന്ന്
നിങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

അയാള്‍ക്കൊരു വീടുണ്ടെങ്കില്‍
അതിനീ രാത്രിയില്‍
ഒരു കാവല്‍ക്കാരനുണ്ടാകുമോ
എന്നൊരിക്കലും ചിന്തിക്കാറില്ലെങ്കിലും.
അക്ഷരഭൂമി'യുടെ കവിതാമത്സരത്തില്‍ സമ്മാനം നേടിയ കവിത)

നാലുചുറ്റും നഗരം വളര്‍ത്തുന്ന 
കല്‍ച്ചെടിത്തണല്‍ മാത്രമാണെങ്കിലും
നാളുതെറ്റി വിരിഞ്ഞ പൂ പോലെന്റെ 
ഗ്രാമമെത്തിടാറുണ്ടിള്ളിലിപ്പൊഴും

മഞ്ഞണിഞ്ഞ പുലരിയില്‍, സൂര്യന്റെ 
മഞ്ഞവെട്ടം തെളിച്ച മുക്കുറ്റിയില്‍, 
ഓണമായെന്നുണര്‍ത്തുന്ന തുമ്പയില്‍ 
ഉള്ളിലെക്കുഞ്ഞു പോകലുണ്ടിപ്പൊഴും

പാതിവേനലില്‍ ആദ്യമായ് പെയ്തിടും
മാരിയില്‍ തോടുണര്‍ന്നപ്പൊളൊക്കെയും
എങ്ങു നിന്നോ വരുന്നതാം വെള്ളിമീന്‍
കുഞ്ഞുകൂട്ടങ്ങള്‍ പോലെയാണോര്‍മ്മകള്‍.

നാട്ടിടവഴിപ്പാതിയില്‍ നോവിന്റെ
ആദ്യ റോസാദളത്തിന്റെ ശോണിമ
നാട്ടുമാവിന്റെ ചില്ലയിലിപ്പൊഴും
കാണും ഊഞ്ഞാല്‍ വരഞ്ഞതിന്‍ പാടുകള്‍

പിന്നെയുണ്ടൊരു ചെമ്പകപ്പൂമണം,
പൂവിരുന്ന മുടിയിഴ, സൈക്കിളിന്‍
ബെല്ലടിക്കുന്ന ശബ്ദം, പ്രതീക്ഷകള്‍,
പിന്നെ വായനാശാല തന്‍ മൂകത.