Monday, December 31, 2012

പാറുന്ന തുമ്പികള്‍



പാടത്തു പൊട്ടക്കുളത്തിന്റെയോരത്ത് 
നാലുകാലുള്ളൊരു കൂരയുണ്ടാഗോള-
ഗ്രാമസങ്കല്പക്കൊടുംവേലിയേറ്റത്തി-
ലാകെക്കുഴഞ്ഞവര്‍ മൂന്നു പേരുണ്ടതില്‍.

അച്ഛന്‍, നിരാശാനെരിപ്പോടു പോലൊരാള്‍, 
അമ്മ,യാശങ്കതന്‍ കാട്ടുതീ പേറുവോള്‍,
ഉണ്ണിയുണ്ടൊറ്റയ്ക്ക് താഴെത്തഴപ്പായി- 
ലാരോ പറിച്ചിട്ട പൂ
വായ്‌പ്പൊഴിഞ്ഞവൻ 

നാലു വരകള്‍ കൊണ്ടുണ്ണി വരച്ചതാം
വീടിന്റെയോലമേല്‍ക്കൂര ചോരുന്ന പോല്‍, 
ഇറ്റിറ്റുവീഴും വെളിച്ചത്തരികള്‍ പോല്‍,
പൊട്ടിച്ചിതറിക്കിടപ്പാണു ജീവിതം.

സ്വപ്നഭംഗങ്ങള,മര്‍ഷങ്ങള്‍, ജീവിത-
ദുഃഖങ്ങള്‍, സമ്മര്‍ദ്ദമേറ്റുന്ന ചിന്തകള്‍, 
ഭഗ്നപ്രതീക്ഷക,ളേതുമേയില്ലാതെ 
സ്വച്ഛരായ്, ശാന്തരായ് പാറുന്നു തുമ്പികള്‍ 

തുമ്പികള്‍, പാതാളരാജന്‍ വരുന്നതിന്‍ 
മുന്‍പേ പറക്കുന്ന സന്ദേശവാഹകര്‍ 
തുമ്പികള്‍, കോണ്‍ക്രീറ്റു കാടു പൊന്തുന്നതിന്‍ 
മുന്പേയൊടുങ്ങുന്ന കാലപ്രവാചകര്‍ !

വാ പിളര്‍ന്നൊച്ചയുണ്ടാക്കാതടുക്കുന്ന
നാഗരഭീകരനാഗം ഭുജിക്കാതെ-
യേകനായ് കൂരയ്ക്കടുത്തുതന്‍ നാളെണ്ണി
മേവുന്ന ശാഖിയില്‍ പാടുന്നു പക്ഷികള്‍.

"ഓണം വരുന്നു, ഉണര്‍ന്നെഴുന്നെല്‍ക്കുക !
പാഴ്ക്കിനാവിന്റെയലാറം നിറുത്തുക !
പാണ്ടിദേശത്തു നിന്നെത്തുന്ന ലോറിയില്‍
പൂവിളി കേള്‍ക്കുന്നു, പോയ്‌ വരവേല്‍ക്കുക ! "

" പൂവിളി, സമ്പല്‍സമൃദ്ധിതന്‍ പൂവിളി !
പൂവിളി, ഐശ്വര്യദേവകള്‍ തന്‍ വിളി ! "
അച്ഛന്‍ ചിരിക്കുന്നു - "നാലഞ്ചു തുട്ടുണ്ട്
കീശയില്‍ സമ്പല്‍സമൃദ്ധിതന്‍ നാളിതില്‍. "

അച്ഛന്‍ നടക്കുന്നു - "കണ്ണിന്റെ കണ്ണായ
പെണ്ണിന്റെയുള്ളിലെ കാര്‍മുകില്‍ നീക്കണം 
ഉണ്ണിക്കു പുത്തനുടുപ്പുകള്‍ വാങ്ങണം 
സദ്യവട്ടങ്ങള്‍ക്ക് വേണ്ടതും വാങ്ങണം. "

ചുറ്റുമാഘോഷങ്ങളുന്മാദ വേളകള്‍,
പൂക്കളം, സദ്യകള്‍, ഉത്സവക്കാഴ്ചകള്‍
സ്വന്തമല്ലാത്തൊരീ ലോകത്തിലിന്നു തന്‍
സ്വന്തമിടം തേടി നീങ്ങുകയാണവന്‍.

നോക്കൂ ! നഗരത്തിലിക്കൊച്ചു നാടിന്റെ
ബ്രാന്റുകള്‍ പേറുന്ന ചില്ലുകൊട്ടാരത്തില്‍ 
ശീതീകരിച്ചാലുമാറാത്ത ചൂടുള്ള
ടാഗുകള്‍ കണ്ടു തരിച്ചുനില്പാണവന്‍.

ഉണ്ണി, ഉടുപ്പുകള്‍, പെണ്ണിന്റെ കണ്ണുനീര്‍,
എണ്ണിയാല്‍ തീരാത്ത പയ്യാരവാക്കുകള്‍,
മങ്ങുന്ന ചിന്തയില്‍ മിന്നുന്ന ചിത്രങ്ങ-
ളേകുന്ന ഭാരത്തില്‍ നീറുകയാണവന്‍.

ഇപ്പോള്‍, കിലുങ്ങുന്ന കീശയില്‍ തുട്ടുകള്‍
തൊട്ടുകൊണ്ടെന്തോ പുലമ്പുകയാണവന്‍ 
ഇപ്പൊഴീ ബാറിന്റെ മുറ്റത്ത് കുപ്പിയ്ക്ക്
പങ്കുകാരെത്തേടി നില്‍ക്കുകയാണവന്‍ !

അപ്പൊഴും പൊട്ടക്കുളത്തിന്നടുത്തൊരു 
കൂരയു,ണ്ടുള്ളിലുണ്ടുണ്ണിയുമമ്മയും !
ചുറ്റിലും തുമ്പക്കുടങ്ങളില്‍ തേനുണ്ട്
സ്വച്ഛരായ്, ശാന്തരായ് പാറുന്ന തുമ്പികള്‍ !!

2 comments:

  1. ഇപ്പോള്‍, കിലുങ്ങുന്ന കീശയില്‍ തുട്ടുകള്‍
    തൊട്ടുകൊണ്ടെന്തോ പുലമ്പുകയാണവന്‍
    ഇപ്പൊഴീ ബാറിന്റെ മുറ്റത്ത് കുപ്പിയ്ക്ക്
    പങ്കുകാരെത്തേടി നില്‍ക്കുകയാണവന്‍ !

    ഇന്നെങ്ങും കാണുന്ന കാഴ്ചകളാണ്‌,ഈ ദുരന്തത്തിലേക്ക്‌
    പട്ടിണിപ്പാവങ്ങള്‍....,...........
    ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  2. ഏറെയിഷ്ടപ്പെട്ടു

    തുമ്പികള്‍ക്കിങ്ങനെയൊരു ദൂതുമുണ്ടോ?

    (ഉണ്ണിയുണ്ടൊറ്റയ്ക്ക് താഴെത്തഴപ്പായി-
    ലാരോ പറിച്ചിട്ട പൂവുപോല്‍, നിഷ്കളന്‍ !)

    ഇതിലെ നിഷ്കളന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വരിയ്ക്ക് ചേര്‍ച്ചയുള്ളതാണോ? സംശയമുണ്ട്

    ReplyDelete

Please do post your comments here, friends !