Monday, September 8, 2014

മഴയുള്ള ഹർത്താൽ ദിനത്തിൽ തനിച്ചു വണ്ടിയോടിക്കുമ്പോൾ


മഴ തോരാത്ത ഹർത്താൽ ദിനത്തിൽ
കല്ലുകൾ ഉണരുന്നതിനുമുൻപ്,
ജോലിസ്ഥലത്തേക്ക്
തനിച്ചു വണ്ടിയോടിക്കുന്നു.
ഒരു പെട്ടിവണ്ടിയിലേക്കുള്ള സാധനങ്ങൾ
കാരിയറിൽ കെട്ടിവച്ച്
ഹെഡ് ലൈറ്റിട്ട ബൈക്കിൽ
മഴക്കോട്ടിട്ട ഒരാൾ
എങ്ങോട്ടോ നനഞ്ഞു പോകുന്നു.
റോഡിലെ മഴ കാണിച്ചുതരുന്നു,
എല്ലാ ചതിക്കുഴികളെയും
സമതലങ്ങളാക്കുന്ന ജാലവിദ്യ.
വിമാനത്താവളം, ആശുപത്രി
എന്നെല്ലാം എഴുതിവച്ച വണ്ടികളിൽ
ചിലർ ഭാഗ്യം പരീക്ഷിക്കുന്നു.
ഇൻഫോപാർക്കിലെ
തൂപ്പുകാരിയുടെ വേഷം ധരിച്ച ഒരുവൾ
കാറ്റുപിടിച്ച കുടയുമായി
വരാനിടയില്ലാത്ത വണ്ടിക്കായി
അക്ഷമയായി വഴിയരികിൽ കാത്തുനില്ക്കുന്നു.
ടൈയും ഷൂസും ധരിച്ച ചെറുപ്പക്കാർ
വണ്ടി കണ്ട് ലിഫ്റ്റ്‌ ചോദിക്കുന്നു.
ഷട്ടർ പകുതി മാത്രം തുറന്നുവച്ച
ഒരു പെട്ടിക്കടയിലിരുന്ന്
ഒരാൾ ചില്ലുഭരണികൾ
തുടച്ചുവയ്ക്കുന്നു,
വരുന്ന ഓരോ അപരിചിതനേയും
ഭയം കലർന്ന സംശയത്തോടെ നോക്കുന്നു.
മഴയുള്ള ഹർത്താൽ ദിനത്തിൽ
തനിച്ചു വണ്ടിയോടിക്കുമ്പോൾ മാത്രമറിയുന്നു
സംഭവിച്ചേക്കാവുന്ന അപകടത്തെക്കാൾ,
സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തോടുള്ള
ഒതുക്കിവയ്ക്കാനാവാത്ത ഭയം.

2 comments:

  1. നന്നായിരിക്കുന്നു വരികള്‍
    ആശംസകള്‍

    ReplyDelete
  2. ആനുകാലികം ..ഹര്‍ത്താലിന് ആശംസകള്‍ മാത്രം നേരുക ..പുറത്തിറങ്ങരുത്

    ReplyDelete

Please do post your comments here, friends !