Monday, April 30, 2012

യാത്രാമൊഴി (1997)

പുതിയ മേച്ചില്‍പ്പുറം തേടിയലയുമ്പോളീ
നാടെനിയ്ക്കന്യമാകുന്നൂ
നീയെനിയ്ക്കന്യയാകുന്നൂ 
എന്റെ നോവെനിയ്ക്കന്നമാകുന്നൂ

ഒരു നാളിലന്യാശ്രയത്തിലീ ഭൂമിയില്‍
പണിത മേല്‍ക്കൂരയ്ക്ക് കീഴില്‍
ശിലയായി ശിലപോലുമലിയുന്നൊരറിവിന്റെ
തെളിദീപമായ് നീ വിളങ്ങി

ഒരു കാറ്റില്‍ നിന്നുമൊരു പേമാരിയില്‍ നിന്നു-
മാദീപമണയാതെ കാക്കാന്‍ 
ഇരു കൈകള്‍ മറയാക്കിയൊരു യുഗം മുഴുവന-
ത്തിരി കാത്തു കാത്തു ഞാന്‍ നിന്നു

പുതു മഴയിലുയിരാര്‍ന്ന പുതു നാമ്പിലൊളിമിന്നി 
ഒരു പുതിയ സൂര്യനാം ബിംബം
ഒരു നിശാഗാന്ധി തന്‍ ഗാന്ധമേറ്റൊഴുകി വ-
ന്നെത്രയോ ചന്ദ്രകല്ലോലം 

ദാഹജലമല്ലിന്‍ മഹാതാപമേറ്റിന്നു  
തിളപൊന്തി വറ്റിയൊഴിയുന്നു   
മോഹ ജലധിയ്ക്കകത്തൊരു കോടിയോളങ്ങള്‍
കരപറ്റി വീണ്ടുമകലുന്നു

അറിവിന്റെയുവിടം  വറ്റുന്നു മവിയാം  
മറ വീണു ശാന്തി മറയുന്നു
നെറിവിന്റെ നിലവിളക്കെണ്ണയില്‍ കുതിരാത്ത
തിരിപോയിയിരുളിലാഴുന്നു   

ഇനി വയ്യ, ഈ ഭൂവിലൊരു മാത്രയിനി വയ്യ,
വിട ചൊല്ലി യാത്രയാകുന്നു
പുതിയ മേച്ചില്‍പ്പുറം തേടിയലയുമ്പോളീ
ഗാനമൊരു കുളിരായിടുന്നു

Saturday, April 28, 2012

പ്രാര്‍ത്ഥന (1997)

രക്ഷിയ്ക്കുമോ ദേവ, രക്ഷിയ്ക്കുമോ മനം
ലകഷ്യമില്ലാതെയലഞ്ഞു നീങ്ങുമ്പോള്‍ നീ ?  
ഞാനാദ്യമായേറ്റു  പാടിയ പ്രാര്‍ഥനാ-
ഗാനമതിന്നും മുഴങ്ങുന്നു പ്രാണനില്‍ 

ദേവ, നിന്‍ സ്നേഹമാം മാധുര്യമുണ്ണുവാന്‍
കാരുണ്യമാകും പ്രസാദമര്‍ത്ഥിയ്ക്കുവാന്‍ 
നീ വസിയ്ക്കുന്നോരീ ദേവാലയത്തിന്റെ
തൃപ്പടിവാതില്ക്കലെന്നുമെത്തുന്നു ഞാന്‍

നെയ്ത്തിരി നാളം പരത്തിയ വെട്ടത്തി-
ലെന്നെയും നോക്കി നീ പുഞ്ചിരിയ്ക്കുന്നുവോ
എന്റെ വിശ്വാസങ്ങള്‍ കൈ കൂപ്പി നില്‍ക്കവേ
നിന്റെ പാല്‍പുഞ്ചിരിയ്ക്കുള്ളിലലിഞ്ഞു ഞാന്‍

ചേതനയറ്റതാമിശ്ശിലാ ഖണ്ഡത്തില്‍
എന്തിനായ് നിന്നെ തളച്ചിട്ടു മാനവര്‍ ?
നിന്‍ രൂപ ദര്‍ശനം നേടുവാനീ ശിലാ-
ശില്പങ്ങളോടൊത്തു  ശില്പമായ് നിന്നു ഞാന്‍

എന്റെ കാല്‍ക്കീഴിലെക്കല്പ്പാളി തെന്നുമ്പോ-
ളെന്നും തുണയ്ക്കുന്ന നിന്‍ കരം കാണുവാന്‍
അഷ്ടദിഗ്ദേവകള്‍ക്കര്‍ച്ചനയേകിയീ
ചുറ്റമ്പലത്തെ പ്രദക്ഷിണം വച്ചു ഞാന്‍

ചെമ്പട്ടു ചുറ്റിപ്പുതച്ച നിന്‍ മേനിയും
ചെന്താമരപ്പൂ കൊരുത്ത മാല്യങ്ങളും
ചുണ്ടിലെപ്പുഞ്ചിരിയ്ക്കുള്ളിലലയ്ക്കുന്ന
ചാരിതാര്‍ഥ്യക്കടലോവും കണ്ടു ഞാന്‍ 

എന്നു നീയെന്റെയീ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍
എന്നു കാരുണ്യ പ്രസാദങ്ങള്‍ നല്‍കുവാന്‍
എന്നു നീയെന്നുള്ളില്‍ മുന്നെയണഞ്ഞോരാ
ശാന്തി തന്‍ ദീപത്തെ വീണ്ടും തെളിയ്ക്കുവാന്‍ ?

രക്ഷിയ്ക്കുമോ ദേവ, രക്ഷിയ്ക്കുമോ മനം
ലകഷ്യമില്ലാതെയലഞ്ഞു നീങ്ങുമ്പോള്‍ നീ ?
ഞാനാദ്യമായേറ്റു  പാടിയ പ്രാര്‍ഥനാ-
ഗാനമതിന്നും പതുക്കെ മന്ത്രിപ്പു ഞാന്‍ !!

Wednesday, April 25, 2012

കാണപ്പെടുന്ന ദൈവങ്ങള്‍, നാം കാണാതെ പോകുന്നവരും !

കീശയിലെ ആപ്പിള്‍
വായുവില്‍ മുളപ്പിച്ച
ജടാധാരിയായ ദൈവം

ബീക്കണ്‍ ലൈട്ടിട്ട
കാറില്‍, ചീറുന്ന
തോക്കേന്തിയ ദൈവം

വഴിപാടു തുക കൊണ്ട്
വാങ്ങിക്കൂട്ടിയ ഭൂമിയില്‍
കുടിയിരിയ്ക്കുന്ന ദൈവം

വെളുത്ത മാലാഖമാരെ
കണ്ണീരിന്റെ ആലിംഗനത്തിലെയ്ക്ക്
പുണര്‍ന്നടുപ്പിച്ച ദൈവം !

**** **** ****

നിവേദിയ്ക്കാത്ത ഉരുളയ്ക്ക് വേണ്ടി
കൈനീട്ടി കാത്തിരിയ്ക്കുന്ന
കാണപ്പെടാത്ത ദൈവങ്ങള്‍

വൃദ്ധസദനത്തില്‍,
പാഴായ സ്നേഹമോര്‍ത്തു വിതുമ്പുന്ന
കണ്കണ്ട ദൈവങ്ങള്‍ !

***********

അടര്‍ന്ന ശിലാപാളികളില്‍
മുഖം  നഷ്ടപ്പെട്ട 
പഴയ ദൈവങ്ങള്‍.

Saturday, April 21, 2012

നിഴലിന് ജീവനുണ്ടായിരുന്നെങ്കില്‍

നിഴലിന് ജീവനുണ്ടായിരുന്നെങ്കില്‍ 
ഈ യാത്രയില്‍ ഒരു കൂട്ട് കൂടി ആയേനെ 
ചിലപ്പോളെല്ലാം എന്നെ തിരുത്തി
ചിലപ്പോള്‍ വഴക്ക് പറഞ്ഞ്
മറ്റു ചിലപ്പോള്‍ എന്നോടൊപ്പം അഭിമാനിച്ച്
വീഴുമ്പോള്‍ കൈ പിടിച്ചുയര്‍ത്തി
ചിലപ്പോള്‍ മുന്‍പില്‍ വഴി കാട്ടി നടന്ന്
അല്ലെങ്കില്‍ പിറകെ നടന്ന്
ഇരുട്ടില്‍ മരിച്ച്
വെളിച്ചത്തില്‍ വീണ്ടും ജനിച്ച്
വളര്‍ന്ന്, പിന്നെ ചെറുതായി
തടിച്ച്, പിന്നെ ചടച്ച്‌
എപ്പോളും എന്നെ തൊട്ട് നിന്ന്
അങ്ങനെ ..
ഒരു കൂട്ട് കൂടി ആയേനെ

***

പക്ഷെ ...
ചിലപ്പോള്‍ അവിടെയും ഇവിടെയും
വേണ്ടാത്തിടത്തും
മൂന്നാമതൊരാളായി ...
വേണ്ട !
എനിക്ക് നാണമായേനെ

ഭൂതക്കണ്ണാടി (1998 കാലിക്കറ്റ്‌ University Interzone തലത്തില്‍ സമ്മാനാര്‍ഹമായ കവിത)

മിഴിയ്ക്കദൃശ്യമായതും
സ്വയം മൊഴിഞ്ഞ കണ്ണട
എടുത്തണിഞ്ഞിടട്ടെ  ഞാന്‍
സുഖം തരുന്ന കണ്ണട

ഉടഞ്ഞ മൌനമുദ്രകള്‍
പൊടിഞ്ഞ തുണ്ടിലെയ്ക്കു ഞാന്‍
പതുക്കെയൊന്നു നോക്കവേ
പിടഞ്ഞു പോയി മാനസം

പിടഞ്ഞു പോയി മാനസം
തുടങ്ങി ദുഃഖ നാടകം
അറിഞ്ഞിടുന്നുവോ സഖേ
മരിച്ചിടുന്നു ഭാരതം !

അടഞ്ഞ കെട്ടിനുള്ളിലെ
ശിലാ വിഭൂത ദേവതേ
അറിഞ്ഞിടുന്നുവോ സഖീ
മരിച്ചിടുന്നു ഭാരതം !

സഹസ്ര ശൈശവങ്ങളീ
മഹാവിബുദ്ധ ഭൂമിയില്‍
സ്വ ജീവരക്തധാരയാല്‍  
ഉതിര്‍ത്ത വേര്‍പ്പുകായലില്‍

കടത്തു തോണിയേറിടും
കൊഴുത്ത ദുഷ്ടജാതിയെ
മനുഷ്യരെന്നു ചൊല്ലുവാന്‍
മടിച്ചിടുന്നു ഞാന്‍ സഖേ

ഇവര്‍ തടിച്ചു തിങ്ങവേ
മെലിഞ്ഞിടുന്നു ഭാരതം
അറിഞ്ഞിടുന്നു ഞാന്‍ സഖേ
മരിച്ചിടുന്നു ഭാരതം

കുരുന്നു ണ്ണുനീര്‍ക്കണം
പതിച്ച മണ്ണിലിന്നിനി  
നവാഗതര്‍ക്ക് വേണ്ടി നാം
നവീന ഭൂമി തീര്‍ക്കുമോ?

*    *    * 
അഴിഞ്ഞുലഞ്ഞ ചേലയും
കൊഴിഞ്ഞ മോഹസൂനവും 
ചുവന്ന വീഥിയില്‍ പൊഴിഞ്ഞ
കണ്ണുനീര്‍ക്കങ്ങളും 

പറഞ്ഞു തന്ന കഥയിലെ
ദുരന്ത നായികയ്ക്കിനി
മനസ്സില്‍ ബാക്കി നില്‍ക്കയാ-
നന്തമശ്രുധാരകള്‍ 

അവള്‍ക്കു ചുറ്റുമിന്നു വ-
ട്ടമിട്ടു ചുറ്റിടുന്നൊരാ 
പരുന്തുകള്‍ പരക്കവേ
ചരിപ്പതെങ്ങു ഭാരതം ?

ചുവന്ന വീഥിയില്‍ പദം
പതിച്ചവര്‍ തഴയ്ക്കവേ
അറിഞ്ഞിടുന്നു ഞാന്‍ സഖേ 
മരിച്ചിടുന്നു ഭാരതം

ഹിതം മറന്ന കശ്മലര്‍
കിരാത നൃത്തമാടവേ
അബോധ യൌവനം തളര്‍-
ന്നടിഞ്ഞ സൂര്യനെല്ലിയില്‍

മനുഷ്യരാണ് വാസമെ-
ന്നറിഞ്ഞിടുന്നുവോ സഖേ
അറിഞ്ഞിടുന്നു ഞാന്‍ സഖേ
മരിച്ചിടുന്നു ഭാരതം

വിടന്റെ കാലിലദ്ദിനം  
പടര്‍ന്ന കയ്യിലന്നു ഞാന്‍
തെളിഞ്ഞു കണ്ടതാണവര്‍ 
ചവച്ചെറിഞ്ഞ  ഭാരതം

*     *    *
ജനത്തെ സേവ ചെയ്യുവാന്‍
തെരഞ്ഞെടുത്ത കൂട്ടരീ
ജനങ്ങള്‍ തന്റെ ജീവരക്ത
മൂറ്റി വിറ്റ ഭൂമിയില്‍

ജനിയ്ക്കുമോ വിശുദ്ധത
മരിച്ചിടുന്നു ശാന്തത
അറിഞ്ഞിടുന്നു ഞാന്‍ സഖേ
മരിച്ചിടുന്നു ഭാരതം

ഇവന്‍ പറഞ്ഞ സത്യമാ-
സത്യമെന്നതറിയുക   
ഇവന്റെ വാഗ്വിലാസമേ 
വിനാശ മാര്‍ഗമോര്‍ക്കുക 

നിണം പുരണ്ട വാളുകള്‍
കഴുത്തിലെ കൊലക്കയര്‍
ഉയര്‍ന്ന ഹസ്തലക്ഷവും
പറഞ്ഞതാണ് വിപ്ലവം

ഒഴിഞ്ഞൊരാവനാഴികള്‍ 
വെളുത്ത വസ്ത്ര ധാരികള്‍
അഹിംസയെന്തറിഞ്ഞിടാത്ത
ശുദ്ധരാണ് ഗാന്ധിയര്‍

അഖണ്ടമെന്റെ  ഭൂമിയെ
അരിഞ്ഞു തുണ്ടമാക്കുവാന്‍
കൊടും കഠാര പേറുവോര്‍
ഉറഞ്ഞു തുള്ളി നില്‍ക്കവേ

അകത്തു ശാന്തി കത്തി രോ-
ഷമഗ്നിയായ്  ജ്വലിയ്ക്കവേ
തിളച്ച രക്തമാറ്റുവാന്‍   
ശ്രമിക്കയാണ് ഞാന്‍ സഖേ !

*    *    *
മരിച്ചിടുന്നു ഭാരതം
മരിച്ചിടുന്നു ഭാരതം
ജനങ്ങള്‍ നിന്ന് കേഴവേ
നടുങ്ങിടും ജഗത്രയം

ജനം പകര്‍ന്ന ഭാമൊ-
ട്ടസഹ്യമായ് കഴിഞ്ഞുവോ
തളര്‍ന്നുവോ കരങ്ങള്‍, നീ
കുഴഞ്ഞു വീണടിഞ്ഞുവോ

നിനക്കൊരിറ്റു സാന്ത്വന-
ക്കുളിര്‍ ജലം പകര്‍ത്തുവാന്‍
കരള്‍ പിഴിഞ്ഞെടുത്തു ഞാ- 
നിതാ കുടിച്ചു കൊള്ളുക

നിനക്ക് ശാന്തി നല്‍കിടും
വിലാപ ഗാനമാകുവാന്‍
കൊഴുത്ത രക്തമൊന്നിനാല്‍
നിറച്ചിതെന്റെ തൂലിക

അടഞ്ഞ കെട്ടിനുള്ളിലെ
ശിലാ വിഭൂത ദേവതേ
കനിഞ്ഞു നീയിങ്ങുമോ  
മനുഷ ഹൃത്തിലെയ്ക്കിനി

തെളിയ്ക്കുമോ പ്രകാശമീ
യിരുള്‍ നിറഞ്ഞ ഭൂമിയില്‍
ജനിയ്ക്കുമോ അശാന്തികള്‍
മരിച്ച നവ്യഭാരതം

ഉടഞ്ഞ മൌനമുദ്രകള്‍
പൊടിഞ്ഞ തുണ്ടില്‍ നിന്ന് ഞാന്‍  
അരിച്ചെടുത്ത കീര്‍ത്തനം 
ഇതാറിഞ്ഞു  കൊള്ളുക  

മിഴിയ്ക്കദൃശ്യമായതും 
സ്വയം മൊഴിഞ്ഞ കണ്ണട
നിലത്തു വച്ചിടുന്നു ഞാന്‍
ഭയം തരുന്ന കണ്ണട !

Friday, April 20, 2012

പൊഴിയുന്ന ഇല

പൊഴിയുന്ന ഒരില
ഒരിക്കലും തിരിച്ചു പോകാന്‍ ആഗ്രഹിക്കാറില്ല
വ്യര്‍ഥമായ ആഗ്രഹം !!
ആ തിരിച്ചറിവ് അതിന് ഉണ്ടാകും!
പച്ചിലകള്‍ പഴുക്കാന്‍ കൊതിക്കും
പഴുത്തിലകള്‍ നിറത്തില്‍ അഹങ്കരിയ്ക്കും
പൊഴിയുന്ന ഇല പറയുന്നതോ
പറയാന്‍ ശ്രമിക്കുന്നതോ
കേള്‍ക്കാന്‍ ഇവര്‍ ആരും
സമയം കണ്ടെത്തില്ല


ഇലകള്‍ പൊഴിയുന്നത്
പച്ചയാകാന്‍ കൊതിയില്ലാഞ്ഞിട്ടല്ല
പഴുത്തപ്പോളത്തെ സുഖം മറന്നിട്ടുമല്ല
പൊഴിയാന്‍ കൊതിച്ചിട്ടും അല്ല
ഭൂമിയ്ക്ക് വളമാകാനോ, പുതിയതിന് അവസരം കൊടുക്കാനോ മോഹിച്ചിട്ടും അല്ല

അവസാനത്തെ കാറ്റടിച്ചു !
ആരോ പറിച്ചു കളഞ്ഞു !
ഏതോ കിളി വന്നിരുന്നു ചിറകടിച്ചു പറന്നു !
പൊഴിഞ്ഞാല്‍ സ്വര്‍ഗം കിട്ടും എന്ന് ആരോ മോഹിപ്പിച്ചു !
പൊഴിയേണ്ടി വന്നു !!
അത്ര മാത്രം !!!




Translation to my poem by Balram Cheruparambil






"A leaf that does fall,
Never desires to go back at all ,
A wish that wisdom, does totally lack,
It is fully consious of this fact,


Green leaves yearn to get a hue of gold,
As they get that tinge arrogance grows many fold,
When the falling leaf conveys the wisdom it gains,
They have no time to listen to its sagacious refrain.


Leafs do not fall because the do not yearn to be once again green,
Nor because they forget the joy of their golden age that has been,
Not because they wish to sacrifice themselves for the land,
Nor to give a chance to the new leaves at hand.


A fell wind blew, a bird sat down and with flapping wings flew,
Someone plucked the poor leaf and threw,
Or someone tempted it with promises of the heaven that waits,
That's all that brought it to this state."

Thursday, April 19, 2012

നദിയാകണം

ഉയരങ്ങളില്‍ പിറന്ന് 
കൂര്‍ത്ത ശിലകളില്‍ ഒഴുകി
നദിയാകണം

ചുഴികളില്‍
നീയൊളിപ്പിച്ച നിധികള്‍
ചൂഴ്ന്നെടുക്കണം

കൈവഴികളില്‍
മണ്ണിനെ പുണര്‍ന്ന്
കവിഞ്ഞൊഴുകണം

അടവികളില്‍
പുതു നാമ്പുകള്‍ക്ക്
നനവും കുളിരുമാകണം

ഒടുവില്‍
സാഗരത്തിലലിഞ്ഞ്
പ്രണയത്തിന്റെ ഉപ്പറിയണം !

വഴി പിരിയുമ്പോള്‍





ഒരു നിമേഷം പോല്‍ കടന്നു പോയ്‌ നാളുകള്‍
ഇനി നമ്മളിരുവരായ് പിരിയേണ്ട നേരമായ്
ഇത് യാത്ര, ഇവിടെ നാമറിയാത്ത വഴി കട-
ന്നെവിടെയോ പോകുന്ന പഥികര്‍, അജ്ഞാനികള്‍

തെളിവാര്‍ന്ന പകലിന്റെ മാറിലൂടൊരുമിച്ചു
കൈ കോര്‍ത്തു പോയൊരാ കാലം കടന്നു പോയ്‌
ഇരുളാര്‍ന്നൊരെകാന്ത രാവില്‍ മയങ്ങി നാം
കാണും കിനാവിന്റെയീണം മറന്നു പോയ്‌

എന്‍ വാക്ക് കേള്‍ക്കുമ്പോളറിയാതെ നിന്നില്‍ നി-
ന്നുതിരുമാ പുഞ്ചിരി ഇനിയെന്ന് കാണുവാന്‍
ഇനി നിന്റെ കാല്‍ചിലമ്പൊലിയെന്നു കേള്‍ക്കുവാന്‍
എന്നു നിന്‍ രൂപമാമാനന്ദമുണ്ണുവാന്‍ ?

തെളിവാനിലൊരുമേഘ,മതിലൂറുമൊരു തുള്ളി
ഒരു കണ്ണുനീര്‍ മാരിയായി മാറീടവെ
ഇനി നിന്റെ കളിവാക്കു കേള്‍ക്കുവാനതിലെന്റെ
ദുഃഖം മറക്കാന്‍ കൊതിച്ചു പോകുന്നു ഞാന്‍

ഒരു നൂറു കവികളില്‍ പ്രണയം മുളപ്പിച്ച
ചെന്താമാരപ്പൂക്കളല്ല നിന്‍ കണ്ണുകള്‍
ചെറുകാറ്റിളിലകില്ല, ചെറു നാണമേല്‍ക്കവേ
മാന്‍പേട പോലെ തുടിയ്ക്കില്ല കണ്ണുകള്‍

ഗ്രാമീണ സൌഭാഗ്യമല്ല നീ പെണ്കൊടീ
നിന്‍ നാസികയ്ക്കില്ല കാവ്യ പ്രചോദനം
എങ്കിലും നിന്നെപ്പിരിഞ്ഞപ്പോളെന്തിനെന്‍
ഉള്ളിന്റെയുള്ളം നുറുങ്ങുന്നു വ്യര്‍ത്ഥമായ്

ഒരു വേള നിന്നോര്‍മയൊരു ദീപനാളമായ്
ഇരുളാര്‍ന്ന വഴികളില്‍ അഭയമാകുന്നുവോ
അതുമല്ലയെങ്കിലെന്‍ അഭിശപ്ത മനസ്സുപോല്‍
ഉരുകി നിന്‍ മുഖമെന്റെ മിഴിയില്‍ നിന്നകലുമോ

ഒരു നിമേഷം പോല്‍ കടന്നു പോയ്‌ നാളുകള്‍
ഇനി നമ്മളിരുവരായ് പിരിയേണ്ട നേരമായ്
ഇത് യാത്ര, ഇവിടെ നാമിഴചേര്‍ന്ന കവലയില്‍
വഴി പിരിഞ്ഞകലുന്ന പഥികര്‍, അജ്ഞാനികള്‍ !

ദൈവീകം

കാഴ്ചയ്ക്കും ചിന്തകള്‍ക്കും അപ്പുറത്ത്
തെറ്റുകാരെ ശിക്ഷിയ്ക്കാനും, നല്ലവര്‍ക്കു സ്വര്‍ഗം കൊടുക്കാനും
തക്കം പാര്‍ത്തിരിയ്ക്കുന്ന 
ദൈവത്തില്‍ ഞാന്‍ വിശ്വസിയ്ക്കുന്നില്ല

എങ്കിലും, പൊരിയുന്ന ചൂടില്‍ വേനല്‍മഴ ആയി,
വസന്തം വരെ കാത്തിരുന്ന പൂക്കളെ വിരിയിച്ച്,
ഓണത്തിന് തുമ്പപ്പൂവും, വിഷുവിനു കൊന്നയും വിടര്‍ത്തുന്ന
അത്ഭുതത്തെയാണ് ദൈവമെന്നു ഞാന്‍ വിളിയ്ക്കുന്നത്

അപകടങ്ങളില്‍ രക്ഷപ്പെടുത്തുകയും
പരീക്ഷണങ്ങളില്‍ തളരാതെ കാക്കുകയും
ഉറ്റവരെ ചേര്‍ത്ത് നിറുത്തുകയും ചെയ്യുന്ന
രക്ഷകരും എനിയ്ക്ക് ദൈവങ്ങളാണ്

ഒരു ചെറു പുഞ്ചിരിയില്‍
ദുഃഖങ്ങള്‍ അലിയിയ്ക്കുന്ന കുഞ്ഞുങ്ങളിലും
അനുഭവ പാഠങ്ങള്‍ പകര്‍ന്നു തന്ന
മുതിര്‍ന്നവരിലും ദൈവീകത ഉണ്ട്

സഹനത്തിലൂടെ അമ്മയും
സംരക്ഷണത്തിലൂടെ അച്ഛനും
വിദ്യയിലൂടെ ഗുരുക്കളും
എനിയ്ക്ക് ദൈവങ്ങളായി

ആശ്രയിയ്ക്കാനും, ആരാധിയ്ക്കാനും അനേകം ദൈവങ്ങള്‍...
ഒരു പക്ഷെ, അത് കൊണ്ട് തന്നയായിരിയ്ക്കണം
എനിയ്ക്ക് മുന്‍പേ വന്നവര്‍
ഏക ദൈവത്തില്‍ വിശ്വസിയ്ക്കാതിരുന്നത്

________________
കാഴ്ച്ചകള്‍ക്കപ്പുറം, ചിന്തക്കുമപ്പുറം
വാഴുന്ന മിത്തല്ല ദൈവം.
നന്മയ്ക്ക് സ്വര്‍ഗ്ഗവും, തിന്മയ്ക്കു നാശവും

നല്‍കും കരുത്തല്ല ദൈവം.

മന്നില്‍ പിറക്കുവോരൊക്കെയും മക്കളാ-
ണെങ്കില്‍ വെറുക്കുമോ ദൈവം ?
കത്തും നരകാഗ്നിതന്നില്‍ ദഹിപ്പിച്ചു
കൊല്ലാതെ കൊല്ലുമോ ദൈവം ?

പൊള്ളുന്ന വേനലില്‍ മാരിയായ് പെയ്യുന്നൊ-
രജ്ഞാത കാരുണ്യമാവാം
തെറ്റാതെയെന്നും വസന്തത്തില്‍ പൂക്കള്‍
നിറയ്ക്കുന്നൊരത്ഭുതമാവാം

തുമ്പക്കുടങ്ങള്‍ കൊണ്ടോണത്തിനെപ്പോഴും
അമ്പരപ്പിച്ചവനാവാം
പൊന്‍കണിയായി വിടര്‍ന്നുല്ലസിക്കുന്ന
കൊന്നകളേകുവോനാവാം

ഓര്‍ക്കാപ്പുറത്തെയപകടസന്ധിയില്
കാത്തുരക്ഷിച്ചവനാവാം
എന്നും പരീക്ഷണവേളയിലെന്‍ ശക്തി
ചോരാതെ കാത്തവനാവാം

വേര്‍പിരിഞ്ഞീടുവാനാവാത്ത കണ്ണിപോല്‍
സ്നേഹം പടുത്തവനാവാം .
എല്ലാം മറക്കുവാന്‍ പുഞ്ചിരിയായെന്റെ
കുഞ്ഞില്‍ നിറഞ്ഞവനാവാം

ജീവിതപാഠങ്ങളെന്നെ പഠിപ്പിക്കു-
മെല്ലാ മുതിര്‍ന്നോരുമാവാം
അക്ഷരക്കൂട്ടങ്ങളക്കങ്ങളെല്ലാം
പഠിപ്പിച്ചു തന്നവരാവാം

ഭൂമിയേക്കാളും ക്ഷമിക്കുവാന്‍ ശീലിച്ചോ-
രമ്മയില്‍ ദൈവമുണ്ടാവാം
ഊനം വരാതെന്നെ കാത്തുപാലിച്ചോരെ-
ന്നച്ഛനില്‍ ദൈവമുണ്ടാവാം.

ആശ്രയിക്കാനപേക്ഷിക്കാനൊരായിരം
ദൈവങ്ങളുണ്ടെന്റെ ചുറ്റും.
അല്ല, ദൈവത്തിന്‍ മുഖച്ഛായ പേറുന്ന
ജന്മങ്ങളുണ്ടെന്റെ ചുറ്റും

Wednesday, April 18, 2012

കിണറ്റുവക്കത്തെ ആല്‍മരം



കിണറ്റുവക്കത്ത് ഒരു ആല്‍മരമുണ്ട്
ആരാധിച്ചവരുടെ അര്‍ച്ചനകള്‍
അതേ ജലത്തിലേയ്ക്ക് ഏറ്റുവാങ്ങി
വിരിഞ്ഞു നില്‍ക്കുന്ന ഒന്ന്

കിണറിന്റെ വക്കിടിച്ച്
കിണറിന്റെ ശുദ്ധിയിലെയ്ക്ക് വേരിറക്കി
അതിലേയ്ക്ക് ഇലകള്‍ പൊഴിച്ച്
തലയാട്ടി നില്‍ക്കുന്ന ഒന്ന്

തന്റെ നാശം ആഗ്രഹിയ്ക്കുന്നവര്‍
ഒറ്റപ്പെടുമെന്നും
ആരാധിയ്ക്കുന്നവര്‍ അജയ്യരാണെന്നും തിരിച്ചറിഞ്ഞ്
തലയുയര്‍ത്തി പുഞ്ചിരിയ്ക്കുന്ന ഒന്ന്

ഇല വീണു മലിനമായ ജലം
തീര്‍ത്ഥം പോലെ ദിവ്യമെന്നു കല്പ്പിച്ചവര്‍
കുടിവെള്ളം നഷ്ടപ്പെട്ടവരെ ഭക്തരാക്കുന്നത് കണ്ട്
ഊറിച്ചിരിയ്ക്കുന്ന ഒന്ന് !

______________



Poem version

ഗ്രാമക്കിണറിന്റെ വക്കത്തൊ,രാണ്‍മയില്‍ 
പീലി വിരിച്ചപോല്‍ നില്‍പ്പ

ുണ്ടൊരാല്‍മരം
ഭക്തരര്‍ച്ചിക്കുന്ന പുഷ്പങ്ങളോക്കെയും
താഴെക്കിണറിലേക്കേറ്റുവാങ്ങുന്നവന്‍

താങ്ങി നിറുത്തും കിണറിന്റെ വക്കിടി-
ച്ചാ ജലശ്ശുദ്ധിയില്‍ വേരുപടര്‍ത്തുവോന്‍
പാഴിലയോരോന്നു കാറ്റത്ത് വെള്ളത്തില്‍
പാറിവീഴുമ്പോള്‍ തലയാട്ടി നില്‍പ്പവന്‍.

തന്‍ വേരറുക്കുവാന്‍ മോഹിച്ചു നില്‍പ്പവര്‍
നിശ്ശബ്ദരായ് ചുറ്റിലേറെയുണ്ടെങ്കിലും
ആരാധനാപുഷ്പമേന്തുന്നൊരായിരം
കൈകളിലെന്നും സുരക്ഷിതനായവന്‍

പാഴില വീണു കറുത്ത കിണറ്റിലെ
പാഴ്ജലം തീര്‍ത്ഥമാണെന്നു കല്പ്പിച്ചവര്‍
ദാഹിച്ചു കേഴും ജനങ്ങളെ ഭക്തരായ്
മാറ്റുന്ന നേരത്തുമൂറിച്ചിരിപ്പവന്‍