Thursday, September 19, 2013

മരിച്ചാല്‍ 
കത്തിച്ചു കളയപ്പെടുന്നവരുടെ 
സ്വര്‍ഗ്ഗത്തില്‍
നീയുണ്ടാകില്ല.

മരിച്ചാല്‍ 
പെട്ടിയിലടയ്ക്കപ്പെടുന്നവരുടെ 
സ്വര്‍ഗ്ഗത്തിലും 
നീയുണ്ടാകില്ല.

അതുകൊണ്ട് തന്നെ
സുഹൃത്തേ,
പരലോകത്തിലെ സുഖത്തില്‍
എനിക്കുള്ള പ്രതീക്ഷ
എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു.

|||||||||||||||||||||||||||||||||||||||||||||||||||

***ഇങ്ങനെയൊരോണക്കാലത്ത് ***
(ഇതളുകള്‍ ഇ-മാഗസിന്‍ സെപ്റ്റംബര്‍ 2013)
_________________________________

"ഇവരെല്ലാം തേനീച്ചകളെപ്പോലെയിരമ്പി
ഈ കടമുറിയെ ചുറ്റുന്നതെന്താണ്?"

"അതൊരു വിദേശമദ്യഷോപ്പാണ്"

"പുകവമിക്കുന്ന ഈ നീളന്‍ വണ്ടിയില്‍
ഉറുമ്പുകളെപ്പോലെ പൊതിയുന്നതാരാണ്?

"അത് അന്യസംസ്ഥാനത്തൊഴിലാളികളാണ്"

"കള്ളന്‍, കള്ളന്‍ എന്നയെഴുത്തുമായി
കവലയില്‍ നിറയുന്നതാരുടെ ചിത്രങ്ങളാണ്?"

"അതു ഞങ്ങളുടെ ഭരണാധികാരികളാണ്."

"രാജാക്കാന്മാരാണോ?"

"അല്ല, മന്ത്രിമാര്‍"

"നാല്പതു നിലകളുള്ള ഈ കെട്ടിടം
ഒരു രാജകൊട്ടാരമാണോ?"

"അല്ല, അതൊരു വീടാണ്,
അവിടെയിരുന്നാണൊരാള്‍
ഞങ്ങളുടെ സ്വപ്നങ്ങളെ നിയന്ത്രിക്കുന്നത്"

"തുമ്പ പൂത്തിട്ടും
ആരെയും പുറത്തു കാണാത്തതെന്താണ്?"

"അവരെല്ലാം ചാനല്‍ ചര്‍ച്ചകളും
റിയാലിറ്റി ഷോകളും കാണുകയാണ്.
പുറത്തെ റിയാലിറ്റിയേക്കാള്‍ ഭേദമാണത്രേ
ടിവിക്കകത്തെ റിയാലിറ്റി...

അതുപോട്ടെ നിങ്ങളാരാണ്‌?"

"ഞാനൊരു രാജാവായിരുന്നു, ഇപ്പോളല്ല."

അയാള്‍
അരിമാവു മണക്കുന്ന ഊഞ്ഞാല്‍പ്പാട്ടുകള്‍ തേടി
തുമ്പപ്പൂക്കള്‍ക്കിടയിലൂടെ
ഒരു പൂത്തുമ്പിയെപ്പോലെ മറഞ്ഞുപോയി.

++++++++++++++++++++++++++++++++++++++

"പേടിക്കാനില്ല
ടെസ്റ്റുകളെല്ലാം നോര്‍മലാണ്
സോഡിയം മാത്രമാണ് പ്രശ്നം
ഓര്‍മ്മകൂടി വരാനുണ്ട്"
ഡോക്ടര്‍ അവളോട്‌ പറയുന്നു

(തലേന്ന് പ്രവേശിക്കപ്പെട്ട ഒരു രോഗി
ഉന്മാദാവസ്ഥയില്‍
ആസ്പത്രി വരാന്തയിലൂടെ ഓടുന്നു)

"സമാധാനമായിരിക്കൂ
അപകടനില
തരണം ചെയ്തുകഴിഞ്ഞു."
തിരക്കിട്ടു പോകുന്നതിനിടയില്‍
ഒരു വെളുത്ത മാലാഖ പറയുന്നു

(അഞ്ചു നിമിഷം മുന്‍പ്
ആരോ കൊണ്ടുവന്ന ഒരു മധ്യവയസ്കന്‍
തലവഴി വേള്ളത്തുണിയാല്‍ മൂടപ്പെട്ട്
സ്ട്രെച്ചറില്‍ പുറത്തുവരുന്നു)

"ഇരുപത്തിനാലു മണിക്കൂര്‍ നിരീക്ഷണം.
എല്ലാം ശരിയാവും
ഭക്ഷണം കഴിച്ചോളൂ "
കൂടെ വന്നവരിലാരോ
അവളെ സമാധാനിപ്പിക്കുന്നു

(അകത്തു നിന്നൊരു കൂട്ടക്കരച്ചിലുയരുന്നു
ചിലര്‍ അകത്തേക്കോടുന്നു)

പുരോഹിതനില്ലാത്ത പള്ളിയിലെ
ഏകാകിയായ വിശ്വാസിയെപ്പോലെ
കേട്ടിട്ടും കേള്‍ക്കാതെ
കണ്ടിട്ടും കാണാതെ
അശുഭചിന്തകളുടെ കാത്തിരിപ്പു കസേരയില്‍
അവള്‍ തല കുമ്പിട്ടിരിക്കുന്നു.

(ചിന്തകളില്‍ ഡെറ്റോള്‍മണം മണം നിറയുന്നു)


||||||||||||||||||||||||||||||||||||||||||||||||||||||||


സഖീ, ഞാനുറക്കം വെടിഞ്ഞെണീക്കുമ്പോള്‍
കണിക്കാഴ്ച പോല്‍ നീയുറങ്ങുന്നു ചാരെ
അതാവാം, ജലപ്പക്ഷി പാറുന്ന വാനില്‍ 
പിറക്കുന്ന സൂര്യന്‍ കിനാവെന്നു തോന്നി 

അടുത്തടുത്തേതോ മരച്ചില്ലയില്‍ ര-
ണ്ടിണപ്പക്ഷികള്‍, നാമിരിക്കുന്ന പോലെ ...
വിവാഹത്തിരക്കില്‍ മറന്നിട്ട വാക്കിന്‍
മധുപ്പാത്രമെല്ലാം തുറക്കുന്ന പോലെ

മുടങ്ങാതെ സ്നേഹത്തിരക്കൂട്ടമെന്നും
കടന്നെത്തിയാലും ചലിക്കാതെ നില്പ്പൂ
വിദൂരം, വിചിത്രം, തുരുത്തുകള്‍ കായല്‍-
പ്പരപ്പില്‍, ചിലര്‍ തന്‍ മനസ്സുകള്‍ പോലെ

തുടിക്കുന്ന മത്സ്യത്തിളക്കങ്ങളില്‍, പൊന്‍-
വെയില്‍പക്ഷി പാറിപ്പറന്നെത്തിടുന്നു
വിടര്‍കണ്ണിനാല്‍ നാമിരിക്കുന്ന ബോട്ടില്‍
അതിന്‍ കൌതുകുങ്ങള്‍ ചുഴിഞ്ഞു നോക്കുന്നു

കൊടിക്കൂറ പോലെപ്പറക്കുന്ന മോഹ-
ക്കരുത്തിലീ വാഴ്വിന്‍ മരുത്തിന്‍ കരത്തില്‍
നിഴല്‍ പോലെ കായല്‍പ്പരപ്പിലേക്കാരോ
തുഴപ്പാട്ടു പാടിത്തനിച്ചു പോകുന്നു

ജലത്തിലുണ്ടാകാം യുഗങ്ങളായ്‌,ക്കൂടെ
തുഴഞ്ഞവര്‍ ചിന്തും വിയര്‍പ്പിന്റെയുപ്പ്
കയത്തിലുണ്ടാകാം തിരിച്ചുപോക്കില്ലാ-
തുറങ്ങുന്നൊരാളിന്‍ അവസാന വാക്ക്

സഖീ, നാമിരിക്കുന്ന ബോട്ടില്‍ നിന്നിപ്പോള്‍
പകല്‍ കൊറ്റിയെപ്പോല്‍ പറന്നു പോകുന്നു
തണുത്ത കായല്‍ക്കാറ്റടിക്കുന്നു, രാവിന്‍
നനുത്ത നീര്‍കാക്കക്കഴുത്തു നീളുന്നു

ഒടുക്കത്തെ ബോട്ടും കരയ്ക്കടുത്തപ്പോള്‍
ജലം കരിമ്പട്ടില്‍പ്പുതച്ചിരുന്നപ്പോള്‍
മടങ്ങാതെയൊറ്റയ്ക്കിരിയ്ക്കയാണേതോ
മരത്തുമ്പിലായ് നിന്‍ മിഴിപ്പക്ഷി മാത്രം.

________________________________________


തിരി കെടുത്താന്‍ തുനിഞ്ഞാലുമായിരം 
തിരികളായുജ്ജ്വലിക്കുന്ന ചിന്തകള്‍
ഒരു കടുംകെട്ടഴിച്ചാലബോധത്തില്‍ 
തെരുതെരുന്നനെച്ചുറ്റും കുരുക്കുകള്‍

ഇരവിലെന്നുമീ വാനത്തു കണ്ടു ഞാന്‍
കനിവു പെയ്യാത്ത വെണ്‍മേഘമാലകള്‍
മിഴിയടച്ചാലുറക്കാതെ വിഭ്രമ-
ച്ചുഴിയിലങ്ങനെയാഴുന്ന ചിന്തകള്‍

പഴുതു പരതുവാനുള്ളിലെത്തടയണ-
ച്ചുവരിലെന്നുമലയ്ക്കുന്ന നോവുകള്‍
ഒരു കൊടുക്കലില്‍ തീരേണ്ട ബാദ്ധ്യത
ഒരു പറച്ചിലില്‍ തീരേണ്ട വാക്കുകള്‍

ഇതു കുറിക്കുമ്പൊളറിയുന്നു കണ്‍കളില്‍
സുഖദനിദ്രതന്നാദ്യ മഞ്ഞിന്‍കണം
തണുവകറ്റാനെനിക്കുണ്ടു നീയെന്ന
കവിത തുന്നിപ്പിടിപ്പിച്ച കമ്പളം

_________________________________

ചുവരിലെ നിറങ്ങളല്ല
കുഞ്ഞുങ്ങള്‍ കാണുക
മുറിയുടെ
നമുക്കൊന്നും നോട്ടമെത്താത്ത മൂലയിലെ
ചിലന്തിവലയിലെ ഇരയനക്കങ്ങളാണ്.

ചെടികളുടെ തരമോ, ഗുണമോ അല്ല
അവരെയത്ഭുതപ്പെടുത്തുക.
താഴെയൊരിലത്തുമ്പിലെ
ചുവപ്പും തവിട്ടും കലര്‍ന്ന 
ചെറുപ്രാണിയുടെ കാര്‍ട്ടൂണ്‍ ചലനങ്ങളാണ്.

കരിയിലകളും, പഴഞ്ചെരുപ്പുകളും,
കാലിക്കവറുകളും നിറഞ്ഞ മണ്ണില്‍
അതൊന്നും കാണാതെ അവര്‍ കാണുക,
കസേരക്കാലിനടിയിലെ
അരിമണിയും പെറുക്കിയെടുത്ത്
നിഗൂഢമായ ഒരു പാതാളഗേഹത്തിലേക്ക്
വരിവരിയായിപ്പോകുന്ന കുഞ്ഞുറുമ്പുകളെയാണ്.

ഈ നീണ്ട വഴിയുടെ
ഏതു വളവിലാണ്
ആ ഓട്ടോഫോക്കസ് ക്യാമറ
നമുക്കെല്ലാം കളഞ്ഞുപോയത് ?

___________________________

മഴയിക്കുന്നിന്‍ചെരുവിലെ വഴിയില്‍
ഇഴമുറിയാതെപ്പെയ്തു നിറഞ്ഞു
മഴ ഞാന്‍ പണ്ടു വെടിഞ്ഞവയെല്ലാം
കഴുകിയെടുത്തിത്തോട്ടില്‍ നിറച്ചു.

വെട്ടമണഞ്ഞൊരു ബള്‍ബൊ,രു പൊട്ടിയ
സ്ലേറ്റിന്‍ തുണ്ടൊ,രു കുറ്റിപ്പെന്‍സില്‍
വക്കുമുറിഞ്ഞൊരു കോപ്പ,യെഴുത്തു
മുഷിഞ്ഞു തുടങ്ങിയ പഴയൊരു കത്ത്.

കണ്ടുമുരഞ്ഞും തീര്‍ന്നൊരു സീഡി
പഴയൊരു ഫ്ലോപ്പി, കാലിക്കുപ്പി
മങ്ങിയ മിഠായിക്കവര്‍, ബില്ലുകള്‍
പാതി വലിച്ചൊരു ബീഡിക്കുറ്റി

അറിയാതൂര്‍ന്നൊരു നാണയം, എന്നോ
പനി വന്നപ്പോള്‍ വാങ്ങിയ ഗുളിക,
കല്യാണക്കുറി, സഞ്ചയനക്കുറി-
യങ്ങനെ കണ്ടു മടുത്തവയെല്ലാം

മഴയിക്കുന്നിന്‍ചെരുവിലെ തോട്ടില്‍
പണ്ടു കളഞ്ഞവയൊക്കെയൊഴുക്കി
മഴയിത്താഴ്വാരങ്ങളിലങ്ങനെ
കാണാക്കാഴ്ചകളേറെയൊരുക്കി.

_______________________