Monday, March 25, 2013

1.

ഇരുണ്ടു മൂടി വന്നതാണല്ലോ.
ഒന്നു പെയ്തിരുന്നെങ്കില്‍ 
നീ മറച്ചുവെച്ച 
ചിരിക്കുന്ന സൂര്യനെക്കാണാമായിരുന്നല്ലോ.
ഏതു കാറ്റാണ് 
ഈ മൂടിക്കെട്ടലിനെ പറത്തിക്കളഞ്ഞത്?
ഇനി വീണ്ടും കാണേണ്ടി വരില്ലേ
ഈ ജ്വലിക്കുന്ന വേനല്‍സൂര്യനെത്തന്നെ?
വേനലിപ്പോഴും കത്തി നില്ക്കുകയല്ലേ?
പതുക്കെയെങ്കിലും 
ഒന്നു പെയ്യാമായിരുന്നല്ലോ !

2.


ഭൂതകാലത്തിന്‍ മണല്‍പ്പരപ്പില്‍ പണ്ടു
നാം നമുക്കായിക്കുറിച്ചിട്ടതൊക്കെയു
കാണുക, സാഗരനീലിമയായ് വീണ്ടു-
മോര്‍മ്മപ്പെടുത്തുവാനെത്തുകയാണിതാ


3.

മുള്ളു കൊണ്ടപ്പോഴും വേദനിച്ചു
മുള്ളിരുന്നപ്പോഴും വേദനിച്ചു 
മുള്ളു പറിച്ചു കളഞ്ഞ നേരം 
മുള്ളിന്റെയോര്‍മ്മയില്‍ വേദനിച്ചു

4.


കര്‍ത്താവില്ലാത്ത സാഹചര്യങ്ങളിലാണ് 
ഏറ്റവും കൂടുതല്‍ ദുഷ്പ്രവൃത്തികള്‍ നടക്കുക. 
"അയാള്‍ വധിക്കപ്പെട്ടു." 
"ബാങ്ക് കൊള്ളയടിക്കപ്പെട്ടു." 
കര്‍ത്താവുണ്ടോ?
ഇല്ല!


5.

കൊടും വേനലിലും ചിലര്‍
തണുത്തിരിക്കുന്നതു കൊണ്ടല്ലേ 
ഭൂമിക്കിത്ര പൊള്ളുന്നത്?

6.


കാത്തിരിക്കുന്ന ദിവസങ്ങളില്‍ നിന്ന് 
കാണാനൂലുകള്‍ പുറപ്പെടാറുണ്ട്.
പ്രതീക്ഷയും 
ഗൃഹാതുരത്വവുമായി 
അവ നിരന്തരം വലിച്ചടുപ്പിക്കാറുണ്ട്...
ചെന്നെത്തും വരെ മുന്നോട്ടും
തീര്‍ന്നു പോകുമ്പോള്‍ പിന്നോട്ടും.

No comments:

Post a Comment

Please do post your comments here, friends !