Saturday, September 29, 2012

ലക്ഷ്മണരേഖയ്ക്ക് കുറുകെ പണിഞ്ഞ പാലം




ജീവിതത്തിന്റെയംശമുണ്ട്
ബസ്-യാത്രയിലെന്ന്
വണ്ടിയോട്ടുന്നവനും
കണ്ടക്ടറും
കിളിയും.

ബസ്-യാത്രയുടെയംശമുണ്ട്
ജീവിതത്തിലെന്ന്
സര്‍ക്കാര്‍ ജീവനക്കാരനും
വടക്കേയിന്ത്യന്‍ തൊഴിലാളിയും
കോളേജ് കുമാരിയും.

എങ്കിലും ചിലരുണ്ട്..
ബസ്-യാത്രയില്ലാതെ ജീവിതമില്ലാത്തവര്‍...

ബസ്സില്‍,
സ്ത്രീകളെയും പുരുഷന്മാരെയും
വേര്‍തിരിക്കുന്ന
അദൃശ്യമായ ഒരു പുഴയുണ്ടെങ്കില്‍
അതിലൊരു പാലമായി നില്‍ക്കുന്നവര്‍.
സ്വയം തീര്‍ത്ത ലക്ഷ്മണരേഖയില്‍
തളച്ചിടപ്പെട്ടവര്‍.

ചിലപ്പോള്‍ തയ്യല്‍ക്കാരനായി
അളവെടുത്ത്,
ചിലപ്പോള്‍ വൈദ്യനായി
പരിശോധിച്ച്,
ചിലപ്പോള്‍ ഫിസിയോതെറാപ്പിസ്റ്റായി
ദേഹങ്ങള്‍ ഉലച്ച്‌,
ചിലപ്പോള്‍ മഹാത്മയെപ്പോലെ
മറുകരണം കാണിച്ചു കൊടുത്ത്,
ജീവിതവും ബസ് യാത്രയും ഒന്നാക്കുന്ന
സഹനശീലരായ അദ്വൈതവാദികള്‍.

പേരും, പ്രായവും മാറിയേക്കാം,
രേഖ മാറുന്നില്ല, അവരും..

ചക്രങ്ങള്‍ തേഞ്ഞു തുടങ്ങിയാലും
ബെയറിങ്ങുകള്‍ ദ്രവിച്ചാലും,
യന്ത്രഭാഗങ്ങളില്‍ കരിപിടിച്ചാലും
തീരില്ല ആ അഭിനിവേശം..
ആ പരവേശം !
"

No comments:

Post a Comment

Please do post your comments here, friends !