Thursday, June 6, 2013

ആരുമില്ലായ്മയുടെ വേനലില്‍
ഉള്ളു പൊള്ളുമ്പോള്‍
കണ്ണിലൊരു മഴയാവാറുണ്ട് അമ്മ

കുടയെടുക്കാന്‍ മറന്നിട്ടല്ല,
ഇംഗ്ലീഷ് ടെക്സ്റ്റ്‌ മറന്നതിനാണ്
അവനിപ്പോള്‍ വിറയ്ക്കുന്നത് !

പുനര്‍ജ്ജനിക്കാറുണ്ട്
തെക്കേത്തൊടിയില്‍ ചിലര്‍,
ഇലകളും പൂക്കളുമായി !

മൂന്നു വലംവെച്ചു കാറ്റ്
മേഘമണ്‍കുടമുടച്ചു.
പെയ്യട്ടെ, ഇനി തോരുംവരെ !

മയക്കമാണിപ്പോള്‍
മുളങ്കാട്ടിലെയിളം കാറ്റ്.
നിലച്ചിരിക്കുന്നു സംഗീതം !

ഇതുപോലാരും
തൊട്ടറിഞ്ഞിട്ടുണ്ടാവില്ല നിന്നെ.
നമ്മുടെ പഴയ കുളമല്ലാതെ !

അവ്യക്തമാണ് മൈല്‍ക്കുറ്റികള്‍.
ഇനി മുന്‍ഗാമികള്‍ പറയട്ടെ
സഞ്ചരിക്കേണ്ട ദൂരം

വാകപ്പൂ പോലൊരു സന്ധ്യ;
നീയും ഞാനും മാത്രം.
ചുംബിക്കാനിനിയെന്താണു തടസ്സം?

കടല്‍പ്പക്ഷികളകന്നു...
അവനെത്തിയല്ലോ വീണ്ടും,
കടലേ, നിന്‍ കവിള്‍ ചുവപ്പിക്കാന്‍

നമ്മുടെ ഒരേയൊരു
വസന്തമാവാമിത്..
ഞാനും നീയുമുള്ള വസന്തം !

മുത്തശ്ശന്‍ മാവ്.
ഓരോ ഇഞ്ചിലുമുണ്ട്
തലമുറകളുടെ ചരിത്രം

പാവം !
കുട നന്നാക്കാറുണ്ടിവന്‍
പണ്ട് മഴ തോരാത്ത കാലത്ത്..

പുളിങ്കൊമ്പിലൂഞ്ഞാലാടും
ബാല്യമുണ്ടുള്ളിലിപ്പോഴും.
വളര്‍ന്നില്ലിതേവരെ !

എന്‍ ജനലിലൂടെ
ലോകം കണ്ടു ഞാന്‍.
കണ്ടില്ലൊരിക്കലുമെന്നെ.

എങ്ങു പോയ്‌ കുയിലേ?
മധുരമാം വേനല്‍പ്പാട്ടെന്തേ
പാതിയില്‍ നിര്‍ത്തി നീ ?

No comments:

Post a Comment

Please do post your comments here, friends !