Friday, June 14, 2013

ഒന്നൊന്നായി 
ഓരോന്നില്‍ നിന്നഴിഞ്ഞൊഴിഞ്ഞ്
ഇപ്പോള്‍ 
ഈ അവസാന സുഷിരത്തില്‍നിന്നുമൊഴിഞ്ഞുപോകുന്നതിനു മുന്‍പ്, 
നീ ഈ മുളങ്കാടുകളുടെ സംഗീതമായിരുന്നു.

ഓരോ ചില്ലയില്‍ നിന്നുമടര്‍ന്നടര്‍ന്ന്
അവസാനത്തെ ഇലയനക്കവുമില്ലാതാക്കി
പിരിഞ്ഞുപോകുന്നതിനു മുന്‍പ്
നീ ഈ ശാഖിയുടെ പ്രാണനായിരുന്നു.

ഓരോ വൃത്തങ്ങളില്‍ നിന്നുമകന്നകന്ന്
ഓരോ തുള്ളിയില്‍ നിന്നും വേര്‍പെട്ട്
ചലനമില്ലാതാക്കുന്നതിനു മുന്‍പ്
നീ ഈ പുഴയുടെ ഓളങ്ങളിലുണ്ടായിരുന്നു.

ഓരോ കടല്‍ത്തീരങ്ങളും ശൂന്യമാകുന്നതിനു മുന്‍പ്
മേഘങ്ങള്‍ നിശ്ചലമാകുന്നതിനും
അവസാനത്തെ തോണി കരയ്ക്കെത്തുന്നതിനും
അവസാന ശോണിമയും നഷ്ടമാകുന്നതിനും മുന്‍പ്
നീ കൂട്ടും കനിവുമായിരുന്നു.

കാറ്റേ,
സന്ധ്യ പരക്കുന്നതിനു തൊട്ടു മുന്‍പ്
എല്ലാം ഇരുട്ടിലാഴുന്നതിനല്പം മാത്രം മുന്‍പ്
നീ ഈ ഭൂമിയുടെ പ്രണയമായിരുന്നു...

No comments:

Post a Comment

Please do post your comments here, friends !