Monday, March 4, 2013

കൂട്ടുകാരാ 
കറുപ്പുശീലയുള്ള കുടകള്‍ മാത്രമുണ്ടായിരുന്ന കാലത്ത്
വെളുത്ത ഷര്‍ട്ടിനെ കുഞ്ഞുമേനിയിലൊട്ടിച്ച 
കനത്തമഴയും നനഞ്ഞു നീയെത്തുമ്പോള്‍
ക്ലാസ് മുറിയുടെ രണ്ടാം ബെഞ്ചില്‍
നിനക്കായെന്ന പോലെ സ്ഥലമൊഴിച്ചിട്ട്
പകപ്പോടെ മഴയേയും, നിന്നെയും,
എല്ലാവരേയും നോക്കി
വിറച്ചിരിക്കുകയായിരുന്നു ഞാന്‍.

അങ്ങനെത്തന്നെയായിരുന്നിരിക്കണം
മുറിയിലെ കുഞ്ഞുകൂട്ടുകാരും
ജൂണ്‍മഴയും.

അപരിചിതത്വവും, മൗനവും അലിയിച്ച്
ദിനങ്ങള്‍ കൊഴിഞ്ഞപ്പോള്‍
റബറും, കട്ടറും പൊടിപ്പെന്‍സിലും കൈമാറി
നെയിംസ്ലിപ്പും, സ്റ്റിക്കറും പോലെയൊട്ടി
രണ്ടാം ബെഞ്ചില്‍ ഇടമുറപ്പിച്ചതല്ലേ
നമ്മുടെ സൗഹൃദം.

മഴയിലും, മഞ്ഞിലും,
വെയിലിലും നനഞ്ഞ അക്കാലമല്ലേ
നഖം കടിച്ചും
കുഞ്ഞുമേശയില്‍ വരഞ്ഞ ചിത്രങ്ങളായും
റഫ് ബുക്കിലെ കടലാസുചുരുളുകള്‍ പോലെ പറന്നും
ഉള്ളംകൈയിലെ ചൂരല്‍പാടായും
പരീക്ഷകളായും
ഓരോ മണിക്കൂറിലും കടന്നുപോയത്...

ആ ഓര്‍മ്മകള്‍ തന്നെയല്ലേ
കാതങ്ങള്‍ക്കപ്പുറത്ത് ജീവിച്ചിട്ടും
നമുക്കിടയിലെ ദൂരത്തെ അലിയിച്ചുകളയുന്നത്....
പൈസക്കു പകരം
പണ്ട് നോട്ടുബുക്കിന്റെ നടുപേജു കീറിക്കൊടുത്ത്
നമ്മള്‍ വാങ്ങാറുള്ള
പഞ്ഞി മിട്ടായി അലിയാറുള്ളതു പോലെ.

No comments:

Post a Comment

Please do post your comments here, friends !