Tuesday, July 2, 2013

വേസ്റ്റ് മാനേജ്മെന്റ്റ്

മഴയിക്കുന്നിന്‍ചെരുവിലെ വഴിയില്‍
ഇഴമുറിയാതെപ്പെയ്തു നിറഞ്ഞു
മഴ ഞാന്‍ പണ്ടു വെടിഞ്ഞവയെല്ലാം
കഴുകിയെടുത്തിത്തോട്ടില്‍ നിറച്ചു.

വെട്ടമണഞ്ഞൊരു ബള്‍ബൊ,രു പൊട്ടിയ
സ്ലേറ്റിന്‍ തുണ്ടൊ,രു കുറ്റിപ്പെന്‍സില്‍
വക്കുമുറിഞ്ഞൊരു കോപ്പ,യെഴുത്തു
മുഷിഞ്ഞു തുടങ്ങിയ പഴയൊരു കത്ത്.

കണ്ടുമുരഞ്ഞും തീര്‍ന്നൊരു സീഡി
പഴയൊരു ഫ്ലോപ്പി, കാലിക്കുപ്പി
മങ്ങിയ മിഠായിക്കവര്‍, ബില്ലുകള്‍
പാതി വലിച്ചൊരു ബീഡിക്കുറ്റി

അറിയാതൂര്‍ന്നൊരു നാണയം, എന്നോ
പനി വന്നപ്പോള്‍ വാങ്ങിയ ഗുളിക,
കല്യാണക്കുറി, സഞ്ചയനക്കുറി-
യങ്ങനെ കണ്ടു മടുത്തവയെല്ലാം

മഴയിക്കുന്നിന്‍ചെരുവിലെ തോട്ടില്‍
പണ്ടു കളഞ്ഞവയൊക്കെയൊഴുക്കി
മഴയിത്താഴ്വാരങ്ങളിലങ്ങനെ
കാണാക്കാഴ്ചകളേറെയൊരുക്കി.

ഇനി പേടിക്കാനില്ല


ഒന്നും ഭയക്കുവാനില്ല
കാര്‍ത്ത്യായാനിക്കിന്നുതൊട്ടങ്ങോട്ടു തെല്ലും
ഒറ്റ മഴയ്ക്കിവള്‍ക്കുണ്ടായിരുന്നതാം
പേടികളെല്ലാമലിഞ്ഞു.

കുമ്മായമെല്ലാമടര്‍ന്ന ചുവരുകള്‍
വെള്ളപൂശീടേണ്ടതില്ല
ചോര്‍ച്ചയടയ്ക്കുവാന്‍ കാശിനായ്
ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ല.

വീണുപോയേക്കുമെന്നാധി പിടിച്ചു
കഴുക്കോലു മാറ്റേണ്ടതില്ല
ഒറ്റയ്ക്കിരുന്നിട്ടതിയാനെയോര്‍ത്തിനി
ഒട്ടും നെടുവീര്‍പ്പിടേണ്ട.

ഏതു മഴയിലുമിത്ര നാള്‍
വീടകമിത്ര നനഞ്ഞിട്ടുമില്ല
ഇങ്ങനെയേതു കാറ്റത്തുമവളുടെ
വാതിലടഞ്ഞിട്ടുമില്ല.

മേച്ചിലോടോരോന്നടര്‍ന്ന നാള്‍
കാണായൊരിത്തിരിയാകാശമിപ്പോള്‍
എത്ര വിശാലം !
ഇവള്‍ നെയ്തു തോറ്റൊരു സ്വപ്നനീലപ്പട്ടു പോലെ.

ഒന്നും ഭയക്കുവാനില്ല
കാര്‍ത്ത്യായാനിക്കിന്നുതൊട്ടങ്ങോട്ടു തെല്ലും
ഒറ്റ മഴയിവളിത്രനാള്‍ പേടിച്ച-
തൊക്കെയൊഴുക്കിക്കളഞ്ഞു.

പൂക്കളില്‍

ചുവന്ന പൂക്കളില്‍ 
പച്ചവെളിച്ചം വീഴാഞ്ഞിട്ടല്ല 
തളിരിലകളില്‍ 
നീലവെളിച്ചം വീഴാഞ്ഞിട്ടല്ല.

തിരസ്കാരത്തിന്റെയും
ഉപേക്ഷയുടെയും 
കാഴ്ചകളില്‍
നിറങ്ങളെല്ലാം അദൃശ്യമാവുകയാണ്.

ടച്ച് സ്ക്രീന്‍



തൊട്ടു നോക്കൂ
വാടാനിരിക്കുന്ന തൊട്ടാവാടിയെ,
വൃത്തങ്ങളുതിര്‍ക്കും മുന്‍പ് മഴവെള്ളത്തെ.

തൊട്ടു നോക്കൂ
വീഴാനിരിക്കുന്ന നിറം മങ്ങിയ പൂക്കളെ
പിടിതരാതെ പൂവിലിരിക്കുന്ന ശലഭത്തെ 

തൊട്ടു നോക്കൂ
ഉണക്കയിലകള്‍കൊണ്ട് അഗ്നിയെ
പുല്‍ക്കൊടിത്തുമ്പു കൊണ്ട് കാറ്റിനെ
കാച്ചിയ ലോഹംകൊണ്ട് മണ്ണിനെ

തൊട്ടു നോക്കൂ
ഹൃദയംകൊണ്ട് ഇണയെ
മനസ്സുകൊണ്ട് സഹജീവികളെ.

ചെന്നു തൊട്ടാലേ അറിയൂ
ആരുടെയുമല്ലാത്ത,
ഏറ്റവും വലിയ
ഭൂമിയെന്ന
ഈ ടച്ച് സ്ക്രീനിനെ.

Sunday, June 23, 2013

"ഇരുട്ടി വെളുത്തപ്പോഴേക്കും 
ഇലകള്‍ പൊടിച്ചുവല്ലോ 
ഇന്നലെ മുളച്ച വിത്തിന് "
നിഴല്‍പോലെയൊരു തോണിയുണ്ടു ദൂരെ
തുഴയുന്തി നീങ്ങുന്നിതെന്റെ നേരെ
അതില്‍ ഞാന്‍ മറന്നവരാരുമാകാം
അതില്‍ നീയുമാകാം കിനാവുമാകാം
ഇന്നലെ 
മഴ കിട്ടാതുണങ്ങിയ മരമിപ്പോള്‍
ഇന്നത്തെ സമൃദ്ധിയില്‍ 
വീണുപോയല്ലോ, പാവം.