Thursday, September 13, 2012

Haiku Poems

"മാനമിരുണ്ടു.
പോക്കുവെയിലിന്‍ 
മിഴികലങ്ങി."





"കണ്‍തുറന്നാലും 
മായാത്ത സ്വപ്നം നീ,
ഈ വസന്തം പോലെ."






"ഇടറിയ പാട്ട്.
മുളങ്കാടിനുമുണ്ടോ 
ചെറുജലദോഷം ?"






"കൈത്തോടിലേക്കൊരു
ചായക്കോപ്പ മറിച്ചിട്ടു,
പെരുമഴ.





"നിശ്ചലചിത്രമായ്‌ സന്ധ്യ.
കളിച്ചും കിലുങ്ങിയും
പാറിയ കാറ്റെങ്ങു പോയ്‌ ?"







"ഓണപ്പൂക്കള്‍ക്ക്
പ്രകൃതിയുടെ പറക്കുംചുംബനങ്ങള്‍;
ചിത്രശലഭങ്ങള്‍ !"





"ചിങ്ങമാസരാവ്.
ലില്ലിച്ചെടിയില്‍ 
ഒരു ചന്ദ്രനുദിച്ചു"





"മഴയുടെ ശബ്ദം !..
ഹെഡ്ഫോണിന്റെ പഴുതിലൂടെ
എനിക്കത് കേള്‍ക്കാം."







"ഈ അണക്കെട്ടിന് പിന്നില്‍
സമയം നോക്കിയിരിപ്പുണ്ട്‌
ഒരു പ്രളയം."




"പെരുംമഴയിലും 
ഹ്രസ്വജീവിതമധുരം നുണയുന്നു 
ചെറുതുമ്പികള്‍"



"മഴ വന്നുവിളിച്ചപ്പോള്‍
ഇറങ്ങിവരുന്നൂ
മാവിന്‍കൊമ്പില്‍ മയങ്ങിയ കാറ്റ്"


"അരയാലിലകളുടെ മര്‍മരം.
നീയും, ഞാനും ..
ഈ ചാറ്റല്‍മഴയും.."




"കള്ളവണ്ടിന്റെ 
കവിളില്‍ പരാഗം.
നമ്രമുഖിയായ് നില്പൂ മുക്കൂറ്റി."



"വര്‍ണക്കാഴ്ചയൊരുക്കി 
പാറുന്ന ഓണത്തുമ്പികള്‍. 
കലണ്ടറിലെ ചുവപ്പിലെന്‍ കണ്ണുകള്‍."



"മഞ്ഞുമലകള്‍ക്ക് താഴെ
നിന്‍മടിത്തട്ടിലുറങ്ങുകയായിരുന്നു...
ഈ മഴയുണര്‍ത്തും വരെ ."



"കാതുകളില്‍ മഴയൊച്ച.
ദൂരെ ക്ഷേത്രസന്ധ്യാനാമം.
ഏകാന്ത സന്ധ്യ, മോഹനം !"


"സ്വാതന്ത്ര്യം ...
ഈറന്‍പുലരിയില്‍ പാറും
ഇണശലഭങ്ങള്‍ തന്‍ ചുംബനം"



"നിന്റെയാകാശത്തെ 
വെണ്‍മേഘങ്ങള്‍ 
പെണ്ണേ, എന്റെ സ്വപ്നങ്ങളാണ്"



"മാനത്തൊരു പൂര്‍ണചന്ദ്രന്‍.
അവളുടെ നീലമിഴികളിലൊരു
തൂവെണ്ണിലാവ്"


"ജീവിതമൊരു 
പുല്‍നാമ്പിലാടുന്ന ശലഭം.
എങ്കിലുമെത്ര മനോഹരം 



!""നീ കൂടെയുള്ളപ്പോള്‍
കാണുന്ന സ്വപ്നങ്ങളൊക്കെയും
എത്രമേലര്‍ത്ഥപൂര്‍ണം"



" ഓര്‍ക്കിഡ്  പുഷ്പത്തെക്കാള്‍
എനിക്കിഷ്ടം
   കാട്ടുപൂവിനെയാണ്."



"പുലരിയില്‍ വിരിയുന്ന
പൂവിലോരോന്നിലും
നിന്നോര്‍മതന്‍ മകരന്ദം !"







"ഞാനുണര്‍ന്നപ്പോള്‍ 
ഉറങ്ങുകയായിരുന്ന കാറ്റിപ്പോള്‍
ഇലകളിലൂയലാടുന്നു"






"പുല്‍നാമ്പുകളോട് കളിപറഞ്ഞ്
അലസമലയുന്നീ വിഭാതത്തിലൊരു 
വെളുത്ത ശലഭം."






"മേഘങ്ങളിലേറി പറക്കണം.
ഈ ഹരിതഗോളം
തിരിഞ്ഞൊഴുകുന്നത് കാണണം"





"കളഞ്ഞു പോയ കാലവര്‍ഷത്തെ
ആഴങ്ങളില്‍ പരതി
തളര്‍ന്നിക്കാം ഈ വേരുകള്‍ ..."





"മഴയുടെ സ്പര്‍ശമേല്‍ക്കെ
പുഴയില്‍ പുളകവീചികള്‍, 
ഒരു പരല്‍മീന്‍ പിടച്ചില്‍."






"ആര്‍ദ്രശാഖികള്‍ നിശ്ശബ്ദം .
ഒരു നൂല്‍പാലം തീര്‍ക്കുന്ന 
ചിലന്തി."






"ഇരുള്‍വാ തുറന്നൊരു
പുകവമിക്കും ജിഹ്വ.
തുരങ്കത്തിലെ തീവണ്ടി."






"റോസാദലങ്ങളെ 
തഴുകിയുതിരുന്ന സുഗന്ധിമഴ .
മണ്ണിനുമിളം ചുവപ്പ്."






"ഒരു ചിവീട് പാടി.
പടിഞ്ഞാറന്‍ ചക്രവാളത്തില്‍
ഇരുട്ടുദിച്ചു."



"മഴ തോര്‍ന്ന നേരം
തൊടിയിടകളില്‍
ശലഭവര്‍ണജാലം"



"ഇളംകാറ്റ്.
ആലിന് 
മാവിന്‍ ചുംബനം."



"കുഞ്ഞിന്റെ കളിവഞ്ചി.
രണ്ടു പൊട്ടനുറുമ്പുകള്‍
യാത്രക്കാര്‍."



"തൊടിയിലെ ചുവന്ന ഇല.
സുന്ദരിയായിരുന്നു,
ഇപ്പോള്‍ വീണു കഴിഞ്ഞിട്ടും..."



"ഇരുണ്ട വൈകുന്നേരത്ത്
ഇലക്ട്രിക് കമ്പിയില്‍
കാക്കകളുടെ വെടിവട്ടം.



"കോട മൂടിയ 
മലയ്ക്കപ്പുറത്തു നിന്നൊരു 
പുകച്ചുരുളുയരുന്നു ."



"ഈ ഈറന്‍ പുല്‍ത്തകിടിയില്‍
എനിക്ക് കൂട്ട്
പുല്‍നാമ്പുകളുടെ മൌനം"



"ഒഴുകും പുഴയില്‍ വീണ്
മഴ നനയുന്നു
കുടചൂടിയ പ്രതിബിംബങ്ങള്‍."



"വഴിവിളക്കിന്‍ ഒളിയില്‍
പളുങ്കുഞാത്തുകള്‍ പോലെ
ഇലകളിലെ മഴത്തുള്ളികള്‍."



"ചളിയില്‍ കുഴഞ്ഞ ഇടവഴി.
വഴിമുടക്കി ഒരു ഭീമന്‍പോത്ത്.
ഒക്കത്തെ കുഞ്ഞിന് ചിരി."



"അകലെ ഒരു തണല്‍മരം .
ദൂരം മനസ്സിലളക്കുന്നു
ഒരു വിവശപഥികന്‍."



"നാടിനെയോര്‍ത്തു കേഴുന്നു
ചിറകറ്റ
ഒരു ദേശാടനക്കിളി"



"പുഴയുടെ മേനിയില്‍
വസൂരിവിത്തുകള്‍ വിതച്ച്
മഴത്തുള്ളികള്‍."



"പാലത്തിലെ രാത്രിമഴ.
മങ്ങിയ സൂര്യകാന്തികള്‍ പോലെ
വഴിവിളക്കുകള്‍."



"മഴയേറ്റു കൂമ്പിയ
പനിനീര്‍പ്പൂവിന് 
വാഴയിലക്കുട"



"നെല്‍വയലിനെ പകുത്ത
ചെമ്മണ്‍ വഴിയറ്റത്ത്
കുടചൂടിയൊരു പെണ്‍കുട്ടി."



"വേനല്‍ച്ചൂടിനെ 
രണ്ടായ് കീറി
പുകവണ്ടിപ്പാച്ചില്‍"



"ഓരോ തുള്ളിയിലും
ഒരു കുഞ്ഞുസൂര്യന്‍.
ചിലന്തിയൊഴിഞ്ഞ വല."



"മഴയത്ത് തുഴയുന്തുന്ന
തോണിക്കാരന്‍
മനസ്സിന്‍ ക്യാന്‍വാസില്‍ ഒരു നിഴല്‍ച്ചിത്രം ."



"എന്തോ പറയാനുദിച്ചോരു സൂര്യന്റെ
ചുണ്ടില്‍ വിരല്‍ വച്ചു
മേഘക്കിടാത്തികള്‍"



"കെ.എസ്.ആര്‍.ടി.സി ബസ്
ഇരുട്ടടച്ച്‌ ഒരു മഴ
ആരോ കര്‍ട്ടന്‍ വലിച്ചിട്ടു, നാശം."



"കാലില്ലാത്തവന്‍ വിറ്റ ലോട്ടറി
കാറിലിരുന്നു വാങ്ങി
ഞാനൊരു മാളിക സ്വപ്നം കണ്ടു."



"പുതിയ വീടിന്
പൊളിച്ച തറവാടിന്റെ
അവയവദാനം"

Friday, September 7, 2012

ഏതോ ഒരു ജോസ്


ഏതോ ഒരു ജോസ്.
വയസ്സ് നാല്‍പ്പത്തിയൊന്പത്.
മൂന്നു ചക്രങ്ങളും ഊറിത്തെറിച്ച 
നീലനിറമുള്ള ഒരു ടാറ്റാ ഇന്‍ഡിക്കയുടെ 
മുന്‍വശത്തെ ഡോര്‍ വെട്ടിപ്പൊളിച്ച് 
പുറത്തെടുത്തപ്പോഴേക്കും 
ചലനം നിലച്ച ഏതോ ഒരു പാവം.
ഇടിച്ചു തെറിപ്പിച്ച മതിലിന്റെയടുത്ത്

തെറിച്ചു ചിതറിയ ലോഹക്കഷണങ്ങള്‍...
വാര്‍ത്തകള്‍, വിശദാംശങ്ങള്‍, ആകാംക്ഷ..
ഏതോ ഒരു പോയ്യക്കാരന്‍ ജോസ് !

*

നമ്മുടെ ജോസേട്ടന്‍.
ഇന്നലെ കവലയില്‍ വച്ച് കണ്ടപ്പോള്‍ ചിരിച്ചു കളിപറഞ്ഞ,
ഒരു കുഴപ്പത്തിനും നില്‍ക്കാത്ത,
നീലനിറമുള്ള ആ ടാറ്റാ ഇന്‍ഡിക്ക കാറില്‍ പതുക്കെ പോകുന്ന
നല്ലവനായ നമ്മുടെ നാട്ടുകാരന്‍.
ഒരു മോളുണ്ട്‌, ഇരുപതുകാരി,
സമയമായി, വിളിച്ചു, പോയി
മ്ലാനത, നിശ്ശബ്ദത, മൌനം.

*

അപ്പന്‍.
മങ്ങിയ കാഴ്ചയില്‍ ആ രൂപം.
പാതിയടഞ്ഞ കേള്‍വിയില്‍ ആ ശബ്ദം.
ഉടഞ്ഞ ചിന്തകളില്‍
ബാല്യം മുതല്‍ ഇന്നലെ വരെയുള്ള
അപ്പന്റെ ഓര്‍മ്മകള്‍,
സ്നേഹം, സ്പര്‍ശം.
രൂപം...
ശബ്ദം...
ഓര്‍മ്മകള്‍.

കാറില്ലാത്ത,
വേഗമില്ലാത്ത,
മതിലില്ലാത്ത,
ചക്രങ്ങളില്ലാത്ത,
ആരും, ഒന്നും ഇല്ലാത്ത
വെറും ഓര്‍മ്മകള്‍.