Wednesday, May 22, 2013


* വേനലുണ്ടാകണം*(അരുണ്‍ ഗാന്ധിഗ്രാം)

ഇല്ലാ വസന്തങ്ങ,ളില്ലാത്ത മാരികള്‍ 
എല്ലാം പെരുപ്പിച്ചു കാട്ടുന്ന മിഥ്യയാല്‍  
എല്ലാം മറന്നുല്ലസിക്കുന്നതാം ചിന്ത-
മില്ലായ്മ നീക്കുവാന്‍ വേനലുണ്ടാകണം.

കണ്ണീരുണങ്ങാത്ത പെണ്‍പൂക്കള്‍ പാടുന്നു: -
"വെണ്ണീറില്‍ നിന്നുമുയിര്‍ക്കുവാന്‍, ഞങ്ങള്‍ക്കു    
ശങ്കകൂടാതെപ്പുലരുവാ,നാവില്ല-
യെങ്കിലീ വേനല്‍ മരിയ്ക്കാതിരിക്കണം.

കുന്നിടിഞ്ഞപ്പോളിടം പോയ പക്ഷികള്‍
വെട്ടേറ്റു വീണു കിടക്കും തണലുകള്‍ 
ഇന്നലെ നമ്മളെയൂട്ടിയ പാടങ്ങ-
ളൊക്കെയും ചൊല്ലുന്നു, വേനലുണ്ടാകണം !

വേവലുണ്ടാവണം, കാരുണ്യമില്ലാതെ-
യെല്ലാമറുത്തു മുറിച്ചു നാം നീങ്ങവേ,
നമ്മളെക്കണ്ടു  വളരുന്ന മക്കള്‍ തന്‍ 
കണ്‍കള്‍ തുറക്കുവാന്‍ വേനലുണ്ടാകണം.

Saturday, May 18, 2013

മങ്ങുന്ന കാഴ്ചയും 
വ്യര്‍ത്ഥതാബോധവും 
രാഗരാഹിത്യവും 
വഴി മുടക്കുമ്പൊളും,
അര്‍ത്ഥമില്ലാത്തതാം 
ജീവിതത്തില്‍
തെല്ലൊരര്‍ത്ഥമുണ്ടാക്കുവാന്‍ 
തുടര്‍യാത്ര ചെയ് വു നാം.

2.

പറമ്പില്‍ മുഴുവന്‍
പേരില്ലാത്ത കീടങ്ങളാണ്‌.

അവര്‍ തമ്മില്‍ത്തമ്മില്‍ ചിലപ്പോള്‍ 
പേരു വിളിക്കുന്നുണ്ടായിരിക്കും.
"ജോസേ, ഒരു മാങ്ങാ വീണെടാ"
"ശങ്കരാ, ഒരു തവള ചത്തു കെടക്കണുടാ"
എന്നൊക്കെ പറയുന്നുണ്ടാകും 
അതു പക്ഷേ, നമ്മുടെ വിഷയമാകുന്നില്ല.

മാങ്ങയെറിയാന്‍ വടിയെടുക്കുമ്പോള്‍
അതിലുണ്ടാവും
ചുവന്ന നിറത്തില്‍ നാലഞ്ചെണ്ണം.
തട്ടിക്കുടഞ്ഞു കളയണം.

മാങ്ങ വീഴുമ്പോള്‍
ഓടിവന്നു പൊതിയും
ചാരനിറത്തില്‍ ആറേഴെണ്ണം.
ചവിട്ടിത്തെറിപ്പിച്ചു കളയണം.

ഒച്ച കേള്‍ക്കുമ്പോള്‍
കണ്‍വെട്ടത്തു നിന്നോടിമറയും
തവിട്ടുനിറമുള്ള കുറെയെണ്ണം.

ഈ കീടങ്ങള്‍ക്കൊക്കെ
ആരെങ്കിലും പേരിട്ടിട്ടുണ്ടാവുമോ.
ഉണ്ടാവുമായിരിക്കും.
ഒരു പണിയുമില്ലാത്തവര്‍ !

ശ്രദ്ധിക്കപ്പെടാതെ പോകാനും
അറിയാത്തതുപോലെ ചവിട്ടിയരക്കപ്പെടാനും
കാല്‍പ്പെരുമാറ്റം കേള്‍ക്കുമ്പോള്‍
കരിയിലകള്‍ക്കിടയില്‍ പതുങ്ങാനും
ഭയത്തിനു മുന്‍പില്‍ വിശപ്പ്‌ മറക്കാനും
ചുറ്റിലും എപ്പോഴുമുണ്ടാകും അവറ്റകള്‍.
കീടങ്ങള്‍,
നാശം !


3.

എത്ര ദൂരേയ്ക്കു പോകിലും മന്നിലേ-
ക്കെത്തിടാറുണ്ടു വര്‍ഷം, വസന്തവും
മിത്രമേ, നിന്റെ വാക്കിന്റെയൂഷ്മള
സത്തയിന്നെന്റെ ഹൃത്തിലെത്തുന്ന പോല്‍
1.

കൊല്ലുന്ന ചിരിയാണല്ലോ പെണ്ണേ...
നമ്മുടെ വായു പോലെ,
നദീജലം പോലെ,
മണ്ണു പോലെ,
മുന്തിരിക്കുലകള്‍ പോലെ,
മറുനാടന്‍ പച്ചക്കറി പോലെ,
മരുന്നുകള്‍ പോലെ,
സമൃദ്ധിയുടെ മാളുകള്‍ പോലെ,
പരസ്യങ്ങളിലെ സുന്ദരിമാരുടെയും സുന്ദരന്മാരുടെയും പോലെ ,
ലളിതവായ്പാ വാഗ്ദാനങ്ങള്‍ പോലെ,
നിയമനിര്‍മ്മാതാക്കളുടേതു പോലെ, 
കൊല്ലുന്ന ചിരിയാണല്ലോ പെണ്ണേ നിന്റേതും !

2.


വെട്ടിത്തിരുത്തിയും 
താളുകള്‍ കീറിയും
കാലമെഴുതുന്നെന്റെ
ജീവിതപ്പുസ്തകം.

ഇപ്പേജു തീരുമ്പോള്‍ 
കഴിയുമെന്നോര്‍ക്കവേ
ഒരു താളു കൂടി-
ത്തുറപ്പൂ നിരന്തരം.

"ഇതുകൂടിയിതുകൂടി-"
യെന്നു ചൊല്ലുന്ന പോല്‍
ഒരു പാഠമെന്നും
വരയ്ക്കുന്ന പുസ്തകം.

എഴുതിക്കഴിഞ്ഞെന്നു
തോന്നുമ്പോ"ളവസാന
വരികൂടി, നില്‍ക്കൂ-"
എന്നരുളുന്ന പുസ്തകം

"ഇതു ഞാന്‍ പഠിച്ചതാം
പാഠ"മെന്നവസാന
നാളിലും പറയുവാ-
നനുവദിച്ചീടാതെ,

വെട്ടിത്തിരുത്തിയും
താളുകള്‍ കീറിയും
മരണമെത്തുമ്പൊഴും
തുടരുന്ന പുസ്തകം.

Sunday, May 12, 2013


1.

പുളിങ്കൊമ്പിലൂഞ്ഞാലാടും
ബാല്യമുണ്ടുള്ളിലിപ്പോഴും.
വളര്‍ന്നില്ലിതേവരെ !

2.

എന്‍ ജനലിലൂടെ
ലോകം കണ്ടു ഞാന്‍.
കണ്ടില്ലൊരിക്കലുമെന്നെ.

3.

നനവു പടരുന്നു.
ധരയ്ക്കുന്മാദ മൂര്‍ച്ഛയാല്‍
മിഴികള്‍ മങ്ങുന്നൂ

4.


വാടും വല്ലി ചൊല്ലുന്നു
"മണ്ണില്‍ വിളഞ്ഞതേ
പശി മാറ്റൂ "
5
എങ്ങു പോയ്‌ കുയിലേ?
മധുരമാം വേനല്‍പ്പാട്ടെന്തേ
പാതിയില്‍ നിര്‍ത്തി നീ ?

6

മലമുകളില്‍ വിരിഞ്ഞു
ഒരു മഴവില്‍പ്പൂവ്...
വസന്തമായ്‌ !

7.

പുത്തന്‍ നോട്ടുപുസ്തകത്തിന്‍ മണം.
തീരാറായി,
മദ്ധ്യവേനല്‍ത്തിമര്‍പ്പുകള്‍...

8.

കാത്തിരുന്നിട്ടില്ല,
പുതുമഴയെയിതുപോലെ...
ആഘോഷിച്ചിട്ടുമില്ലൊരിക്കലും
.


1.

നോക്കി നില്‍ക്കുമ്പോളെന്റെ മുന്നിലെ പുഴ വറ്റി-
പ്പാഴ്മണല്‍ക്കൂമ്പാരമായ് ലോറിയില്‍ കയറുന്നു. 
വീട്ടിലെത്തുമ്പോള്‍ മണല്‍ കൂടെ വന്നിറങ്ങുന്നു 
തെക്കുഭാഗത്തെപ്പൊട്ടക്കുളത്തില്‍ നിറയുന്നു.
അഞ്ചു സെന്റില്‍ നിന്നല്പം പോലുമേ കുറയാത്ത
സുന്ദരന്‍ പ്ലോട്ടാകുന്നു തെക്കിലെ പൊട്ടക്കുളം.

2.

ഞാറ്റുവേലയായ്,
വിരല്‍ രണ്ടായി മുറിച്ചതു രണ്ടുമീ 
മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ മുളയ്ക്കും പോല്‍
എന്‍ വിരല്‍ മുളപ്പിച്ചിട്ടെന്തു ചെയ്യാനാണിപ്പോള്‍ 
അങ്കിള്‍സ് കിച്ചണില്‍ 
ഫിംഗര്‍ ഫ്രൈ തയ്യാറിരിക്കുമ്പോള്‍ 
അതിനാല്‍, 
മൂവാണ്ടനോടാംഗ്യത്തില്‍ കല്‍പ്പിക്കുന്നു 
മാവു ചൂളുന്നു, 
മണ്ണില്‍ മലര്‍ന്നു കിടക്കുന്നു 
നാലു പാണ്ടികള്‍,
രണ്ടു വാളുകള്‍ മാവിന്‍ കൊമ്പില്‍
തലങ്ങും വിലങ്ങുമായ്
വരഞ്ഞു തിമര്‍ക്കുന്നു
ലോഡുവണ്ടിയില്‍
പാവം മാവു പോകുമ്പോളെന്റെ
കീശയില്‍ കടലാസുഗാന്ധികള്‍ ചിരിക്കുന്നു

3.


കാത്തിരിക്കാറുണ്ടു ഞാന്‍
വെയില്‍ മങ്ങുവാന്‍
ഉഷ്ണനേരങ്ങള്‍ക്കവസാനമാകുവാന്‍
ഇക്കൊടും മാരിയൊരു ചാറ്റലായ് മാറുവാന്‍
ഇത്തിരിപ്പൊന്‍വെയില്‍
കൊണ്ടു ചൂടേറ്റുവാന്‍
എങ്കിലും കാത്തിരിക്കാറില്ലൊരിക്കലും
നീയാം മഴപ്പെയ്ത്തു തീരുന്ന നാളിനെ
ഇല്ല,
ഞാന്‍ കാത്തിരിക്കാറില്ല
നിന്നിലെ വേനല്‍ മാഞ്ഞീടുവാന്‍,
എത്ര വിയര്‍ക്കിലും!



4.

എത്ര പെയ്തിട്ടും തോരാതെ
ഒരു മഴയുണ്ടത്രേ അവിടെ ബാക്കി.
ഇവിടെയാണെങ്കില്‍
എത്ര വിളിച്ചിട്ടും വിളി കേള്‍ക്കാത്ത
ഒരിക്കലും പെയ്തൊഴിയാത്ത
മഴമേഘങ്ങള്‍ വിയര്‍പ്പിക്കുകയാണ്.

അവിടെയുണ്ട് ...
എത്ര ഒഴുകിയിട്ടും വറ്റാത്ത
വാക്കുകളുടെ ഒരു നദി.
ഇവിടെയാണെങ്കില്‍
ഒരുറവ പോലുമില്ലാതെ
അതു പണ്ടേ വരണ്ടു പോയിരിക്കുന്നു.

അവിടെ മരുഭൂമിയിലെന്നും
പ്രതീക്ഷയുടെ പൂക്കള്‍ വിരിയാറുണ്ടത്രേ.
ഇവിടെ പൂച്ചെടികളെല്ലാം
പണ്ടേ കരിഞ്ഞുപോയിരിക്കുന്നു.

അവിടെയുണ്ടത്രേ
മനസ്സിലൊരു പേരില്ലാഗ്രാമത്തിന്റെ പച്ചപ്പ്‌.
ഇവിടെയാണെങ്കില്‍
ഇരുട്ടിയാലും ഉറങ്ങാത്ത,
പറിച്ചുവെച്ചാലും വേരു പിടിക്കുന്ന
ഒരു നഗരത്തെ മനസ്സില്‍ പേറിയാണ് എന്നും നടപ്പ്.

5.


ആനകള്‍,
ഉത്സവമേളപ്പെരുക്കത്തിന്‍ താളങ്ങള്‍,
സൌഹൃദമൂട്ടുന്ന വേളകള്‍,
ഒന്നുമേയില്ലായിരുന്നെങ്കില്‍
എത്രയ്ക്കസഹ്യമായേനെയീ
വേനലിന്‍ താണ്ഡവം !

#നാട്ടിലെ വേനല്‍ച്ചൂടില്‍ പുറത്തിറങ്ങാന്‍ മടിക്കുന്നവരെ വിളിച്ചിറക്കാന്‍ വേണ്ടിയാകാം ഉത്സവങ്ങളുണ്ടായത്.