Monday, November 26, 2012

ഉപദേശം





കാണാതിരിക്കുവാന്‍ മോഹിച്ച കാഴ്ചകള്‍
കാണുമ്പൊളുള്ളില്‍  നിരാശയുണ്ടെങ്കിലും
സ്വപ്‌നങ്ങള്‍, സ്വപ്‌നങ്ങള്‍  ഞാന്‍ കണ്ടതൊക്കെയും
സ്വപ്നങ്ങളെന്നു തിരിച്ചറിയുന്നു ഞാന്‍
___

തെറ്റുകള്‍ തെറ്റുകള്‍ നീ ചെയ്തതൊക്കെയും

തെറ്റുകളെന്നു  പറഞ്ഞു മടുത്തു ഞാന്‍
സത്യം മരിച്ചു കഴിഞ്ഞു നിനക്കുള്ള 
തത്ത്വശാസ്ത്രങ്ങളും മാറ്റുവാന്‍ നേരമായ്

രക്തം മണക്കുന്ന വിപ്ലവച്ചേലയില്‍ 
അത്തടിച്ചു  തെളിഞ്ഞു ചിരിക്കുക
വെള്ളയുടുപ്പിട്ടു പോകുക, ഗാന്ധിസം
കീശയില്‍ നോട്ടായ് ചുരുട്ടി വച്ചീടുക 

രാമനെ കണ്ടു വണങ്ങുക, രാമന്റെ 
നാമത്തില്‍ പള്ളികള്‍ തച്ചുതകര്‍ക്കുക 
കാടത്തമേറിക്കറുത്ത  വികാരങ്ങള്‍ 
താടിവളര്‍ത്തി മറച്ചു വച്ചീടുക 

കഞ്ഞിക്കു വേണ്ടിക്കരയുന്ന കുഞ്ഞിന്റെ
പഞ്ഞം പറഞ്ഞു നീ കീശ നിറയ്ക്കുക
നാറുന്ന വേഷം ധരിച്ച ദൈന്യങ്ങളെ
കാറിലിരുന്നു നീയാശ്വസിപ്പിക്കുക 

എണ്ണിപ്പണം വാങ്ങി സൗധങ്ങള്‍  തീര്‍ക്കുവാന്‍
മണ്ണിന്റെ മക്കളെയാട്ടിയോടിക്കുക 
കത്തുന്ന ചൂടില്‍ വിതച്ചു കൊയ്യുന്നോന്റെ
രക്തമൂറ്റിക്കരിഞ്ചന്തയില്‍ വില്‍ക്കുക

കണ്ണിന്റെ കണ്ണായി നിന്നെക്കരുതുന്ന 
പെണ്ണിന്റെ മാനം വിലപേശി വില്‍ക്കുക
കണ്ണീരൊഴുക്കിക്കരയുന്ന പെണ്ണിന്റെ-
യെണ്ണിപ്പെറുക്കല്‍  ചലച്ചിത്രമാക്കുക

വെട്ടിപ്പിടിച്ചും കുതികാലുവെട്ടിയും 
ചുറ്റുമധികാരപര്‍വങ്ങള്‍ തീര്‍ക്കുക
അന്ധത ചുറ്റും പടരുമ്പോള്‍ കുറ്റങ്ങള്‍
ഗാന്ധിക്ക് , മാര്‍ക്സിനും ചാര്ത്തിക്കൊടുക്കുക

___
തെറ്റുകള്‍ തെറ്റുകള്‍ കാണുന്നതൊക്കെയും
തെറ്റുകളെന്നു  പറഞ്ഞു കുഴഞ്ഞു ഞാന്‍
സത്യം മരിച്ചു കഴിഞ്ഞു നിനക്കുള്ള 
തത്ത്വശാസ്ത്രങ്ങള്‍ തിരുത്തുന്നു സോദരാ..

Sunday, November 18, 2012

ഇരുള്‍ വീഴുന്നതിന്‍ മുന്‍പ്



കിഴക്കന്‍ ചക്രവാളത്തിലെ 
മേഘക്കെട്ടുകളില്‍ 
ആരോ തീ കൊളുത്തിയിരിക്കുന്നു.


ദൂരെയാ തീ വെട്ടത്തില്‍
ചിതല്‍പ്പുറ്റുകള്‍ പോല്‍ കാണും
മലനിരകളിലെവിടെയോ നിന്ന്
ചെറുകിളികള്‍ ജനിക്കുന്നു.

എന്റെ എകാന്തതതിലേക്ക്
കിളിപ്പാട്ടുകള്‍ പൊഴിയുന്നു.
എന്റെ നെറുകെയില്‍
ചുംബിച്ചുമല്ലാതെയും
പുലരിക്കാറ്റൊഴുകുന്നു.

ഇപ്പോള്‍,
എനിക്ക് നിഴല്‍ മുളച്ചിരിക്കുന്നു !

നിഴല്‍ മാത്രമുണ്ടെനിക്കെന്നും..
കിഴക്കിനെ കത്തിച്ച ആ തിരിനാളം
മേഘങ്ങളോടോപ്പമൊഴുകി
പടിഞ്ഞാറന്‍ കടല്‍നീലിമയിലലിയും വരെ..

ഇതാ പാതി കത്തിയ
ചുവന്ന മേഘങ്ങള്‍
എന്‍ നേര്‍ക്കടുക്കുന്നു.

കാറ്റെന്റെ മുടിയിഴകളൊതുക്കുന്നു,
കിരണങ്ങളത്‌ വേറെടുക്കുന്നു,
കിളികളതില്‍ പ്രാതല്‍ തിരയുന്നു.

ആയിരം കണ്ണുകള്‍ കൊണ്ട്
ലോകമെന്നെ നോക്കുന്നു.
ആയിരം കണ്ണുകളില്‍
ഞാനെന്നെക്കാണുന്നു.

കിഴക്കോട്ടു നീണ്ടില്ലാതാകും മുന്‍പ്
ഇന്നും പാവം നിഴല്‍ ചോദിക്കുന്നു.

"ഞാനും ഒരു ഒറ്റമരമല്ലേ
നിറമില്ലാത്ത ഒരൊറ്റമരം ? "

ഞാന്‍ നിശ്ശബ്ദം ചില്ലകളാട്ടുന്നു

ഇരുട്ട് വീഴുന്നു..

Tuesday, November 13, 2012

വണ്‍ ടു ത്രീ ലവ്




ഹാ !
പ്രപഞ്ചമാം ആരാമത്തിലെ 
ഒരേയൊരു സുന്ദരപുഷ്പമേ !
എനിക്ക് വേണ്ടി പിറന്നവളേ, 
ശതകോടി സൂര്യപ്രഭയാര്‍ന്നവളേ,
എന്റെ നീയും, 
നിന്റെ ഞാനുമുള്ളപ്പോള്‍
എത്ര സാര്‍ത്ഥകം ഈ ലോകം
വരിക !
നിലാവും, പൂക്കളും,
കിനാവും പൂക്കുന്ന
സ്വപ്ന താഴ്വരകളില്‍
നമുക്ക് ചിറകുകള്‍ പിടിപ്പിച്ചു
ശലഭങ്ങളേപ്പോല്‍ പാറാം !

2.

ഓ !
മഞ്ഞച്ചരടിനാല്‍ കൊരുക്കപ്പെട്ടവളേ,
എന്‍റെതായവളേ,
നമുക്കൊരുമിച്ചു നുണയാം.
മധുവിധുവിന്റെ ഈ ഫലൂഡാമധുരം.
നീയൊന്നു ചേര്‍ന്നിരിക്കൂ
ഈ ശീതീകൃത മുറിയിലെ തണുപ്പില്‍
എന്റെ സിരകളിലെ ചൂടായ് മാറൂ.
ലോകാവസാനം വരെ !

3.

ഹേ.
മിഴികളില്‍ പരിഭവത്തിളക്കം നിറച്ചവളെ
ഭൂതകാലത്തില്‍ ജീവിക്കുന്നവളേ
കനല്‍പ്പുകയേറ്റു വാടിത്തീര്‍ന്നവളേ
ഒരു കടുംകാപ്പിയുണ്ടാക്കൂ !
അതാ കുഞ്ഞുണര്‍ന്നു.
നീയെന്നെ ശല്യപ്പെടുത്താതെ !
ഞാന്‍ പ്രണയത്തെക്കുറിച്ച്
ഒരു കവിതയെഴുതട്ടെ...